
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന മൂന്നു കോടിരൂപയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ പദ്ധതിയില്‍പ്പെട്ട തൃശൂര്‍ ജില്ലയിലെ ജി.എച്ച്.എസ്.എസ്. ചെമ്പൂച്ചിറയിലെ നിര്‍മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയിന്‍മേല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്കോസ് കൈറ്റിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വാപ്കോസിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ടീമാണ് പരിശോധന നടത്തിയത്.
പ്രസ്തുത സ്കൂളിലെ നിര്‍മാണത്തില്‍ കെട്ടിടത്തിന്റെ കോൺക്രീറ്റ് നിർമിതികൾ ഉൾപ്പടെയുള്ള ഘടന സുദൃഢവും പൂര്‍ണ സുരക്ഷിതവു മാണെന്നും റീബൗണ്ട് ഹാമര്‍ ടെസ്റ്റുള്‍പ്പെടെ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിലയിരുത്തി. എന്നാല്‍ ടോയ്‍ലെറ്റ് ബ്ലോക്ക്, സ്റ്റെയര്‍ റൂം എന്നിവിടങ്ങളിലെ പ്ലാസ്റ്ററിംഗില്‍ പോരായ്മകളുണ്ട്.
ലോക്ഡൗണ്‍ കാലത്ത് കരാറുകാരന്‍ നടത്തിയ പ്ലാസ്റ്ററിംഗ് പ്രവര്‍ത്തനങ്ങളില്‍ തകരാറു കണ്ടെത്തിയ ഉടനെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെ പേമെന്റിനായി അളവെടുക്കുകയോ ബില്ലുകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്ലാസ്റ്ററിംഗിലെ സാംപിളുകള്‍ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പ്ലാസ്റ്ററിംഗ് ജോലികളില്‍ അപര്യാപ്തത കണ്ട ഭാഗങ്ങളിലെ ആര്‍.സി.സി. കോളങ്ങളും ബീമുകളും എല്ലാം സ്റ്റെബിലിറ്റി ടെസ്റ്റിന് വിധേയമാക്കി സുരക്ഷിതമാണെന്ന് കണ്ടിട്ടുണ്ട്. സൈറ്റില്‍ ക്വാളിറ്റി രജിസ്റ്റര്‍, ഹിന്‍ഡറന്‍സ് രജിസ്റ്റര്‍, സിമന്റ്-കോണ്‍ക്രീറ്റ്-ക്യൂബ് രജിസ്റ്റര്‍, സൈറ്റ് ഓര്‍ഡര്‍ ബുക്ക് തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ ബലത്തിനും ഘടനയ്ക്കും യാതൊരുവിധ പ്രശ്നവുമില്ലാതെ പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗം പഠനത്തിന് കഴിഞ്ഞ അക്കാദമിക വര്‍ഷം ഉപയോഗിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കണ്ടെത്തിയ പ്ലാസ്റ്ററിംഗിലെ പ്രശ്നം കെട്ടിടത്തിന്റെ ബലവുമായി ബന്ധമില്ലാത്തതാണെങ്കില്‍പോലും ഇക്കാര്യം സംഭവിക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദമായ അന്വേഷണത്തിന് വിധേയമാക്കാനും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനും നിദേശിച്ചിട്ടുണ്ട്.
സംഘ പരിവാറിന്റെയും ബിജെപി യുടെയും വ്യാജ പ്രചാരണത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചെമ്പുച്ചിറ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തിയിരുന്നു. കിഫ്ബി സഹായത്തോടെ നിര്‍മ്മാണം പുരോഗമിക്കുന്ന ഇവിടുത്തെ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മിതിയില്‍ അഴിമതി ഉണ്ടെന്നായിരുന്നു സംഘപരിവാര്‍ ആരോപണം. പണി പൂര്‍ത്തിയാക്കുകയോ നിര്‍മ്മാണ കമ്പനിക്കാര്‍ക്ക് പണം കൊടുത്ത് തീര്‍ക്കുകയോ ചെയ്യാത്ത പ്രവര്‍ത്തിയെ ചൊല്ലിയായിരുന്നു ഇവര്‍ അഴിമതി ആരോപണം ഉയര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here