സംസ്ഥാനത്തിന്‍റെ സ്വപ്‌നപദ്ധതിയാണ് അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈന്‍. തിരുവനന്തപുരത്തു നിന്ന് 11 ജില്ലയിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് പിന്നിട്ട് കാസർകോട്ടെത്തുന്നതാണ് കെ-റെയിൽ പദ്ധതി. ഈ വർഷം നിർമാണം തുടങ്ങാനിരിക്കെയാണ് പദ്ധതി തകർക്കാനുള്ള പ്രതിപക്ഷ ശ്രമം.
ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംയുക്ത സംരംഭമായാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുക. റെയില്‍ മന്ത്രാലയം ഇതിന് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. പൂര്‍ണമായ അംഗീകാരത്തിന് വേണ്ടിയുള്ള അപേക്ഷ സംസ്ഥാനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് റെയില്‍വെയുമായി ചേര്‍ന്ന് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്രയും വലിയ റെയില്‍പദ്ധതി നടപ്പാക്കുന്നത് എന്നതും ശ്രദ്ധേയം. കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ 530.6 കിലോമീറ്ററിലാണ് പുതിയ പാത വരിക.
നിലവിലുള്ള റെയിലിന് സമാന്തരമായും ചില പ്രദേശങ്ങളില്‍ റെയില്‍ലൈനില്‍ നിന്ന് വിട്ട് ജനവാസം കുറഞ്ഞ മേഖലകളിലൂടെയുമാകും നിര്‍ദിഷ്ട ലൈന്‍ പോകുക. നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ട് എത്താം സാധിക്കും എന്നതാണ് കെ-റെയിൽ പദ്ധതിയുടെ നേട്ടം.
എറണാകുളത്തേക്ക് ഒന്നര മണിക്കൂറിലും എത്താൻ സാധിക്കും. 64,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പദ്ധതിക്ക് എ.ഡി.ബി വായ്പയെടുക്കുന്നതിന് കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ധനമന്ത്രാലയത്തിന്‍റെ അനുമതി തേടിയിട്ടുണ്ട്.
അതിൽ ചില വിശദീകരണം ധനമന്ത്രാലയം തേടിയിട്ടുണ്ട്. മറുപടി നൽകുന്ന മുറയ്ക്ക് വായ്പയ്ക്ക് അനുമതി ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. വായ്പ നൽകാൻ എ.ഡി.ബിയും ജൈക്കയും ഉള്‍പ്പെടെ പ്രമുഖ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ സന്നദ്ധരുമാണ്.
ഈ ഘട്ടത്തിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്നും ധനമന്ത്രാലയം എതിര്‍ത്തുവെന്നും പറഞ്ഞുള്ള പ്രതിപക്ഷ ആരോപണം പദ്ധതിക്ക് തുരങ്കം വയ്ക്കാനെന്നാണ് വിദഗ്ധ വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here