രാജ്യത്താകെ കര്‍ഷക നിയമത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിക്കുമ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സന്ദേശവുമായി പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾ കർഷകർക്ക് അവസരങ്ങളും അവകാശവും നൽകിയെന്ന് പ്രധാനമന്ത്രി
കേന്ദ്ര സര്‍ക്കാര്‍ കർഷകർക്കുള്ള വിലങ്ങുകൾ നീക്കിയെന്നും നിയമം കർഷകന്റെ രക്ഷയ്ക്കെത്തിയെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.കര്‍ഷക നിയമങ്ങള്‍ യുവാക്കൾ കര്‍ഷകരിലേക്ക് എത്തിക്കണമെന്നും അതുവഴി രാജ്യത്ത് ഉണ്ടാവുന്ന നേട്ടങ്ങളില്‍ നിങ്ങളും പങ്കാളികളാവുമെന്നും പ്രധാനമന്ത്രി.
കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം നടപ്പിലാക്കില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിലൂടെ നല്‍കിയത്. ഇതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രോഷവും വര്‍ധിച്ചിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍ സമരം തുടരുകയാണ്.
ശനിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.
വലിയ മൈതാനത്തിലേക്ക് കര്‍ഷകരെ മാറ്റാന്‍ ദല്‍ഹി പൊലീസ് തയ്യാറാണെന്നും അവിടേക്ക് മാറാന്‍ എല്ലാവരും തയ്യാറാകണമെന്നുമാണ് കര്‍ഷകരോട് അമിത് ഷാ ആവശ്യപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here