വിതുര കൊലപാതകക്കേസിലെ പ്രതി താജുദീന് ചാരായം വാറ്റുണ്ടായിരുന്നെന്ന് പോലീസ്.
സുഹൃത്തായ മാധവൻ ചാരായം വാങ്ങിയതിനു ശേഷം പണം നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
റബർ മരത്തിൻ്റെ തടി ഉപയോഗിച്ച് തലയ്ക്കടിച്ചതാണ് മരണകാരണമായതെന്നും മ്യതദേഹം വീടിനു പുറത്തേക്ക് കടത്താൻ ശ്രമിച്ചെങ്കിലും അയൽ വാസികളുള്ളതിനാൽ നടന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രതി താജുദീൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താജുദീനെ നാളെ കോടതിയിൽ ഹാജറാക്കും.
മേമല പട്ടൻകുളിച്ചപാറ വേമ്പുര തട്ടത്തരികത്ത് വീട്ടിൽ താജുദ്ദീനാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ഇന്നലെ ഇയാളുടെ സുഹൃത്തായ മാധവൻറെ മൃതദേഹം കണ്ടെത്തിയത്. ആര്യനാട് മീനാങ്കൽ തണ്ണിക്കുളത്ത് മാധവൻ (50 വയസ്) ആണ് കൊല്ലപ്പെട്ടത്.
താജുദ്ദീന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിൽ കുഴിയെടുത്ത് മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു മൃതദേഹം.
പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളിൽ നിന്നു ഇന്നലെ ഉച്ചയോടെ ദുർഗന്ധം ഉയർന്നിരുന്നു. തൊട്ടടുത്ത വീട്ടിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ദുർഗന്ധം ശ്രദ്ധിച്ചത്. ഇതേ തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മണ്ണ് പൂശിയ തറയിലെ നിറ വ്യത്യാസമാണ് കിടപ്പുമുറിയിൽ കുഴിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here