കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് അഞ്ചാം ദിനത്തിലേക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാനുറച്ച് കര്‍ഷകര്‍. സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പതിനായിരക്കണക്കിന് കര്‍ഷകരാണ് ദില്ലിയിലേക്ക് ഓരോ നിമിഷവും ഒഴുകിക്കൊണ്ടിരിക്കുന്നത്.
സമരം കൂടുതല്‍ ശക്തമാക്കാനാണ് കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം സമരത്തിന്‍റെ ഭാഗമായി നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദില്ലി ചലോ മാര്‍ച്ചിനൊപ്പം ദില്ലി ഖരാവോയും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലേക്കുള്ള പ്രധാന ദേശീയ പാതകള്‍ ഉപരോധിച്ചുകൊണ്ട് ശക്തമായി തന്നെ മുന്നോട്ടു പോവാനാണ് തീരുമാനം.
തുടക്കത്തില്‍ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താമെന്ന ഹുങ്കില്‍ കര്‍ഷകരുടെ ആവശ്യങ്ങളോടെല്ലാം മുഖം തിരിച്ച കേന്ദ്രസര്‍ക്കാര്‍ സമരം കൂടുതല്‍ ശക്തമായതോടെ പ്രതിസന്ധിയിലായി. തുടക്കത്തില്‍ കേന്ദ്രം നിര്‍ദേശിക്കുന്നിടത്ത് എത്തിയാല്‍ മാത്രം ചര്‍ച്ചയെന്നും സമരം രാഷാട്രീയ പ്രേരിതമെന്നും പറഞ്ഞ അമിത് ഷാ രാഷ്ട്രീയ പ്രേരിത സമരം എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടു പോയി.
പ്രതിസന്ധി മറികടക്കാന്‍ മറുവഴികള്‍ തേടി ബിജെപി ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ എന്നിവർ പങ്കെടുത്തു.
സമരത്തിന് പിന്തുണയുമായി ഹരിയാനയിലെ മുഴുവൻ ഖാപ്പുകളും ഇന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. ഇതും കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here