‘ഇഎംഎസ് മന്ത്രിസഭ കേറിയ അന്ന് തൊട്ടുള്ള ബന്ധാന്ന് ഒന്നും മാറൂല്ല… ഇന്ന മറക്കൊന്നുല്ല പൊയ്ക്കോ…’; പൊന്നേട്ടനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

‘ഇഎംഎസ് മന്ത്രിസഭ കേറിയ അന്ന് തൊട്ടുള്ള ബന്ധാന്ന് ഒന്നും മാറൂല്ല… ഇന്ന മറക്കൊന്നുല്ല പൊയ്ക്കോ…’ പൊന്നുവേട്ടന്‍റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

പാലക്കാട്‌ കൊഴിഞ്ഞാമ്പാറയിലെ പൊന്നുവേട്ടനാണ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ സ്ഥാനാര്‍ത്ഥിയോട് വൈറലായ ഈ പ്രതികരണം നടത്തിയത്.

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പതിമൂന്നാം വർഡ്‌ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ദീപ സുമേഷിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലാണ്‌ സ്ഥാനാർഥിക്ക്‌ വലിയ ആത്മവിശ്വാസം നൽകുന്ന ആവേശകരമായ വാക്കുകൾ. വീഡിയോ ഇതിനോടകം വലിയ തോതിൽ പ്രചരിച്ച്‌ കഴിഞ്ഞു.

വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്ന സ്ഥാനാര്‍ത്ഥി പൊന്നാട്ടാ ഞാനാണ് എന്ന് പരിചയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പൊന്നേട്ടന്‍റെ പ്രതികരണം. വിരവധി പേര്‍ ഇതിനോടകം ഈ വീഡിയോ ഏറ്റെടുത്ത് ക‍ഴിഞ്ഞു.

വീഡിയോ ചിത്രീകരിച്ച അഭിനന്ദ് ഒരു കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

അഭിന്ദിന്‍റെ കുറിപ്പ്..

കോവിഡിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഓൺലൈൻ പ്രമോഷനുകൾക്കുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ ഹൗസായ ഒനിയൻ ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന തിരക്കുകളിലായിരുന്നു…
മഹാമാരി വരുത്തി വെച്ച സാമ്പത്തിക പരിമിതികൾക്കുള്ളിൽ തന്നെ ഒതുക്കിയാണ് ചിത്രീകരണങ്ങൾ നടത്തിയത്. പ്രത്യേകിച്ചും ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ അത്തരം ഘടകങ്ങൾക്ക് മുൻഗണനയുണ്ടാവാറില്ല എന്ന് പലർക്കുമറിയാം.
ഒന്നിച്ചൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്കിടയിൽ ആവേശമാകുന്ന കാഴ്ചകൾ നല്കുന്ന ഊർജ്ജം എല്ലാറ്റിനും ഉപരിയാണ്….
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ദീപ സുമേഷിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ അവിചാരിതമായി പകർത്തിയ ഇത്തരം നിമിഷങ്ങളെപ്പോലെ അമൂല്യവും…
ഒരു നെരുദക്കവിതയുടെ വരികൾ ഓർമ്മിച്ചു കൊണ്ട് ആ ഗ്രാമീണനെ നെഞ്ചോട് ചേർത്ത് വീഡിയോ ഭാഗം ഇവിടെ സമർപ്പിക്കുന്നു..
അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി…
ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി.
എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ
നീ എന്നെ പഠിപ്പിച്ചു……..
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാൽ, ഇനിമേൽ ഞാൻ
എന്നിൽത്തന്നെ ഒടുങ്ങുന്നില്ല…
റെഡ് സല്യൂട്ട്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here