രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയിൽ

രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയിൽ. പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാൻ കോടതി നിർദേശം. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും അപ്രതീക്ഷിത നീക്കം.

അതേ സമയം രണ്ട് പേരെയും 3 ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി.ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിൻ്റെ കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി.

ഡോളർ കടത്ത് കേസിൽ 5 ദിവസത്തെ കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നാണ് സ്വപ്നയെയും സരിത്തിനെയും എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയത്.ഇരുവരുടെയും കസ്റ്റഡി നീട്ടി നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.ഇതിനിടെയാണ് തങ്ങൾക്ക് ചില കാര്യങ്ങൾ രഹസ്യമായി അറിയിക്കാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയിൽ പറഞ്ഞത്.

അങ്ങനെയെങ്കിൽ പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാൻ ഇരുവരോടും കോടതി നിർദേശിച്ചു.തുടർന്ന് രണ്ട് പേരെയും 3 ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി.അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ 5 ദിവസത്തെ കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് ശിവശങ്കറിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു.

7 ദിവസത്തേയ്ക്ക് കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ശിവശങ്കർ ഉപയോഗിച്ചിരുന്ന 3 ഫോണുകളിൽ രണ്ടെണ്ണം മാത്രമെ കണ്ടെടുത്തിട്ടുള്ളൂവെന്നും ഒരു ഫോൺ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

സീൽഡ് കവറിൽ സമർപ്പിച്ച മൊഴിയടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ സീൽഡ് കവറിലുള്ള മൊഴി കസ്റ്റംസ് ഇക്കഴിഞ്ഞ 27 ന് രേഖപ്പെടുത്തിയതാണെന്നും അതിനു ശേഷം 3 ദിവസം ചോദ്യം ചെയ്യാൻ അവസരമുണ്ടായതാണെന്നുമായിരുന്നു ശിവശങ്കറിൻ്റെ വാദം.

മൂന്നു ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്ന കസ്റ്റംസിൻ്റെ കണ്ടെത്തൽ തെറ്റാണെന്നും കസ്റ്റഡി അപേക്ഷയെ എതിർത്തു കൊണ്ട് ശിവശങ്കറിൻ്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് ശിവശങ്കറിനെ ഒരു ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്ത കോടതി കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News