സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് അന്വേഷണം കോടതി നിരീക്ഷിക്കും

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാൻ കോടതി തീരുമാനം.അന്വേഷണ റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും കോടതിക്ക് സമർപ്പിക്കാനും എറണാകുളം എ.സി.ജെ.എം കോടതി ഉത്തരവിട്ടു.

തൻ്റെ മൊഴി കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് പ്രതി സ്വപ്നസുരേഷ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. അതേ സമയം ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി.

കസ്റ്റംസിന് നൽകിയ മൊഴി ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് എറണാകുളം എസിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നത്.ഹർജിയിൽ വിശദമായ വാദം കേട്ട കോടതി മാധ്യമങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന ആവശ്യം തള്ളി.

എന്നാൽ പ്രതി കസ്റ്റംസിന് നൽകിയതും അന്വേഷണ സംഘം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചതുമായ, രഹസ്യമൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഗുരതര വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.

സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ചോർന്ന സംഭവത്തിൽ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു. മൊഴി ചോർത്തിയ ഉദ്യോഗസ്ഥനോ, ഉദ്യോഗസ്ഥർക്കെതിരെയോ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണം.കസ്റ്റംസ് ചീഫ് കമ്മിഷണറാണ് നടപടി സ്വീകരിക്കേണ്ടത്.

സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഓരോ മൂന്നു മാസം കൂടുമ്പോഴും മുദ്ര വെച്ച കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേ സമയം ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി. ഈ മാസം 7 വരെയാണ് ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്. സ്വപ്നയുടെ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here