മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ പൊലീസ് അറസ്റ്റുചെയ്തു. സുപ്രീം കോടതിയിലെ ഏതാനും സിറ്റിങ് മുൻ ജഡ്ജിമാരെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിലുള്ള കേസിലാണ് അറസ്റ്റ്. ബുധനാഴ്ച ചെന്നൈയിൽ വച്ചാണ് മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർ “വനിതാ കോടതി ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചു” എന്ന് പറയുന്ന വീഡിയോയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് കേസ്. പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നവരുടെ പേര് ജസ്റ്റിസ് കർണൻ വീഡിയോയിൽ പറഞ്ഞതടക്കമുള്ള കാര്യങ്ങളുടെ പേരിലാണ് നിയമനടപടി.
സംഭവത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ പരാതിയെത്തുടർന്ന് ഒക്ടോബർ 27 ന് ചെന്നൈ പോലീസ് സൈബർ സെൽ ജസ്റ്റിസ് കർണനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ജസ്റ്റിസ് കർണൻ സ്ത്രീകൾക്കെതിരായ പരാമർശം നടത്തിയെന്നും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും ജഡ്ജിമാരുടെ ജീവിത പങ്കാളികൾക്കും ഭീഷണിയാവുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും ആരോപിക്കപ്പെടുന്ന ഒരു വീഡിയോയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ മുൻ ജഡ്ജിക്കെതിരെ പരാതി നൽകുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് കത്തയക്കുകയും ചെയ്തതെന്ന് മുതിർന്ന ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ജസ്റ്റിസ് കർണന്റെ പ്രസ്താവന “എല്ലാ സ്ത്രീകളുടെയും അന്തസിനെ പ്രകോപിപ്പിക്കുന്നതുകാര്യവും ഭീകരമായ അതിക്രമവും” ആണെന്ന് അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്ക് അയച്ച കത്തിൽ പറയുന്നു. “ആഴത്തിൽ വേരൂന്നിയ പുരുഷ മേധാവിത്വ മനോഭാവമാണ്” ആ പ്രസ്താവന വെളിവാക്കുന്നതെന്നും പറയുന്ന കത്തിൽ അതിനെതിരെ പെട്ടെന്ന് നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നു.
ജുഡീഷ്യറി, ജുഡീഷ്യൽ നടപടികളെ അവഹേളിച്ചതിൽ ജസ്റ്റിസ് കർണൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2017 മെയ് മാസത്തിൽ ജസ്റ്റിസ് കർണനെ ആറ് മാസം തടവിന് സുപ്രീംകോടതി ശിക്ഷിച്ചിരുന്നു. സേവനത്തിൽ ആറുമാസം ശേഷിച്ചിരിക്കേയായിരുന്നു ജസ്റ്റിസ് കർണൻ ശിക്ഷിക്കപ്പെട്ടത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here