ചായ കുടിക്കുമ്പോൾ മലയാളിക്ക് കഴിക്കാൻ സാധാരണ ഒരു കടി പതിവാണ് എന്നാൽ തൃശ്ശൂര്‍ എ.ആര്‍ മേനോന്‍ റോഡിലെ ഒരു ചായക്കടയിൽ വന്നാല്‍ ചായയും കുടിക്കാം കപ്പും തിന്നാം.വേറെ കടിയുടെ ആവശ്യവും ഇല്ല.ചായയോടൊപ്പം കഴിക്കാൻ കഴിയുന്ന ചായക്കപ്പിലാണ് ഇവിടെ ചായ വിളമ്പുന്നത്.
തൃശ്ശൂര്‍ നായ്ക്കനാല്‍ ജംങ്ഷന് സമീപം എ.ആർ.മേനോൻ റോഡിലുള്ള രാധാകൃഷ്ണ ബേക്കറിയിൽ നിന്ന് ചായ കുടിച്ചു കഴിഞ്ഞാൽ ചായക്കപ്പ് വലിച്ചെറിയേണ്ട. ധൈര്യമായി കപ്പ് കടിച്ചു പൊട്ടിച്ചു കഴിക്കാം.ഇവിടെ ചായ നല്‍കുന്നത് ബിസ്കറ്റുകൊണ്ടുള്ള കപ്പിലാണ്.
ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലും ഇത്തരത്തിലുള്ള ബിസ്കറ്റ് ചായ വിപണിയിലുണ്ടെങ്കിലും തൃശൂരിൽ ഇങ്ങനെ ഒരു ചായ ആദ്യമായാണ്.ചായ കുടിച്ച കപ്പിന്റെ രുചി അറിയാൻ ആയിരങ്ങളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്. ഇരുപത് രൂപയാണ് ഒരു ബിസ്ക്കറ്റ് ചായയുടെ വില.
ഒരു പുതുമ എന്നതിനപ്പുറം പ്രകൃതി സൗഹൃദം എന്നത് കൂടി കണക്കിലെടുത്താണ് ഹൈദ്രാബാദിൽ നിന്നും ബിസ്കറ്റ് കപ്പ് തൃശൂരിൽ എത്തിച്ചതെന്ന് കടയുമകൾ പറയുന്നു.
നിലവിൽ സാധാരണ രുചിയിലുള്ള ബിസ്കറ്റ് കപ്പുകളിലാണ് ചായ നല്‍കുന്നത്.എന്നാൽ ബിസ്ക്കറ്റ് ചായ ഹിറ്റായതോടെ വാനില, ചോക്ലേറ്റ് ഫ്ളേവറുകളിലുള്ള കപ്പുകള്‍ കൂടി പരീക്ഷിക്കാനുള്ള തീരുമാനത്തിലാണ് കടയുടമകൾ.

Get real time update about this post categories directly on your device, subscribe now.