നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ തുടങ്ങിയ തൊഴിലാളി വിരുദ്ധ-കര്‍ഷക വിരുദ്ധ-ജനവിരുദ്ധ നടപടികളുടെ അവസാന ഉദാഹരണമാണ് കര്‍ഷക വിരുദ്ധ ബില്‍.
സാധാരണക്കാരുടെ ജീവിതം എറ്റവും ദുരിതത്തിലായ കാലഘട്ടവും മോദി ഭരണത്തിലാണെന്ന് പല റിപ്പോര്‍ട്ടുകളിലും വിലയിരുത്തലുണ്ട്. ഇതിനോട് ചേര്‍ത്തുവയ്ക്കുന്നതാണ് യുഎന്‍ തൊഴില്‍ വിഭാഗത്തിന്‍റേതായി പുറത്തുവന്ന പുതിയ കണക്കുകള്‍.
ഇന്ത്യയുടെ മിനിമം വേതനം പാക്കിസ്ഥാനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണെന്നാണ് യുഎന്നിന്‍റെ റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ 40 ദിവസത്തേക്ക് വേതനം നൽകാത്തതിനാൽ ഇന്ത്യയിലെ അനൗപചാരിക തൊഴിലാളികള്‍ക്ക് ഈ വർഷത്തെ വേതന വരുമാനത്തിൽ 22.6 ശതമാനം കുറവുണ്ടായി.
ഔപചാരിക മേഖലയിലെ തൊഴിലാളികള്‍ക്ക് 3.6 ശതമാനം വേതന നഷ്ടമാണ് ഉണ്ടായത്.
പ്രത്യേക പ്രദേശങ്ങളിലോ പ്രത്യേക തൊഴില്‍ മേഖലയിലോ ഒന്നിലധികം മിനിമം വേതനം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ രാജ്യവ്യാപക പ്രതിദിന വേതനം 176 രൂപയാണ്.
എന്നാല്‍ അന്താരാഷ്ട്ര തൊഴിൽ സംഘടന ബുധനാഴ്ച പുറത്തിറക്കിയ ഗ്ലോബൽ വേജ് റിപ്പോർട്ട് 2021 ല്‍ മിനിമം വേതനം കണക്കാക്കാന്‍ പരിഗണിച്ചത് ശരാശരി മൂല്യമാണ് ഇത് അനുസരിച്ച് പ്രതിമാസ മിനിമം വേതനത്തിന്റെ ആഗോള ശരാശരി മൂല്യം 9,720 രൂപയ്ക്ക് തുല്യമാണ്.
ഇന്ത്യയിൽ ഇത് 4,300 രൂപയും, പാകിസ്ഥാൻ (9,820 രൂപ), നേപ്പാൾ (7,920 രൂപ), ശ്രീലങ്ക (4,940 രൂപ), ചൈന (7,060 രൂപ) എന്നിങ്ങനെയുമാണ് കണക്കുകള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here