രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 30 പൈസ കൂടി 83രൂപ 31 പൈസയിലും ഡീസല്‍ വില 26 പൈസ കൂടി 77 രൂപ 37 പൈസയിലുമെത്തി. തുടര്‍ച്ചയായി പതിനാറാം ദിവസമാണ് ഇന്ധനവില കുതിച്ചുയരുന്നത്. 16 ദിവസത്തിനിടെ ഡീസല്‍വിലയില്‍ മാത്രം മൂന്ന് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇന്ധനവില കുതിച്ചുയരുന്നത്. തുടര്‍ച്ചയായ പതിനാറാം ദിവസമാണ് പെട്രോള്‍, ഡീസല്‍വില ആരുമറിയാതെ ഉയരുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 30 പൈസ ഉയര്‍ന്ന് 83 രൂപ 31 പൈസയിലും ഡീസല്‍ വില 26 പൈസ ഉയര്‍ന്ന് 77 രൂപ 37 പൈസയിലുമെത്തി.

അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വില കൂടിയെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് വിലവർധനവ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ 20 മുതലാണ് തുടര്‍ച്ചയായ നിരക്ക് വര്‍ദ്ധന ആരംഭിച്ചത്. 15 ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 38 പൈസയും ഡീസലിന് 2 രൂപ 87 പൈസയും കൂടി. ഈ നില തുടര്‍ന്നാല്‍ ഒറ്റ മാസത്തിനുളളില്‍ തന്നെ ഇന്ധനവില നാല് രൂപയില്‍ മുകളില്‍ ഉയരും.

രാവിലെ ആറ് മണിയോടെ പെട്രോള്‍ പമ്പുകളിലെ ഓട്ടോമെഷീന്‍ സംവിധാനത്തിലൂടെ പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ആരുമറിയാതെ വിലവര്‍ദ്ധനവ് നടപ്പാക്കാന്‍ ക‍ഴിയുന്നുവെന്നതാണ് എണ്ണക്കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നേട്ടം. ഈ കോവിഡ് പ്രതിസന്ധിയിലും ഇന്ധനവില ഉയരുന്നത് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്. ക‍ഴിഞ്ഞ ദിവസം ഗാര്‍ഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപയാണ് ഉയര്‍ന്നത്.

രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാതെ നികുതി വര്‍ദ്ധിപ്പിക്കുന്ന നയവുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഏതെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം വിലവര്‍ദ്ധനവ് നിര്‍ത്തിവയ്ക്കുകയും വോട്ടെടുപ്പ് ഫലം വന്നതിന് ശേഷം പലിശ സഹിതം ഈടാക്കി ജനങ്ങളെ കൊളളയടിക്കാമെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here