കൊവിഡ് എല്ലാമേഖലകളെയും അപ്രതീക്ഷിതമായ തിരിച്ചടികളിലേക്കാണ് തള്ളിയിട്ടത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ തുടങ്ങിയെ കെഎസ്ആര്‍ടിസുയുടെ തിരിച്ചുവരവിനെ കൊവിഡ് കാര്യമായി ബാധിച്ചില്ലെന്നുള്ളതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൃത്യമായ പദ്ധതികളോടെ പ്രതിസന്ധികളെ നേരിട്ട കെഎസ്ആര്‍ടിസിയുടെ നടപടികള്‍ വിജയം കാണുന്നു. കൊവിഡിന്‍റെ തുടക്കത്തില്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ച കെഎസ്ആര്‍ടിസി യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി തിരിച്ചുവരവിന്‍റെ പാതയിലാണ്. ആഗസ്‌തിൽ 21.65 കോടി മാത്രമായിരുന്ന വരുമാനം നവംബറിൽ 62.68 കോടിയായി ഉയർന്നു. ആഗസ്‌തിൽ 99 ലക്ഷം യാത്രക്കാരായിരുന്നത് നവംബറിൽ 2.31 കോടിയായി.
സെപ്‌തംബറിൽ 37.02 കോടിയും ഒക്‌ടോബറിൽ 47.47 കോടിയുമാണ് പ്രതിമാസ വരുമാനം. യാത്രേതര വരുമാനം കൂട്ടുന്നതുള്‍പ്പെടെ പല നൂതന പദ്ധതികളിലൂടെയും ക്രിയാത്മകമായി കെഎസ്ആര്‍ടിസിക്ക് പുതുജീവന്‍ നല്‍കുന്ന ജീവനക്കാരെയും മാനേജ്മെന്‍റിനെയും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അഭിനന്ദിച്ചു. പൊതുഗതാഗതത്തിന്റെ തിരിച്ചുവരവിനായി സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
ബസ് ഓൺ ഡിമാൻഡ് സർവീസും അൺലിമിറ്റഡ് ഓർഡിനറി സർവീസും ജനങ്ങളെ ആകർഷിച്ചു. ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും മത്സര പരീക്ഷകൾക്കായും പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
കെഎസ്‌ആർടിസി ലോജിസ്‌റ്റിക്‌സ്, ഫുഡ് ട്രക്ക് പദ്ധതി, കുടുംബശ്രീയുടെ പിങ്ക് കഫേ തുടങ്ങിയവയും ശ്രദ്ധേയമാണ്. സീറ്റ് റിസർവേഷനായി എന്റെ കെഎസ്‌ആർടിസി എന്ന മൊബൈൽ ആപ്പിനും രൂപം നൽകി.
മാസം വരുമാനം യാത്രക്കാരുടെ എണ്ണം
2020 ആഗസ്‌ത് 21.65 കോടി 99 ലക്ഷം
സെപ്‌തംബർ 37.02 കോടി 1.48 കോടി
ഒക്‌ടോബർ 47.47 കോടി 1.81 കോടി
നവംബർ 62.68 കോടി 2.31 കോടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here