മുംബൈയിൽ  താമസ സമുച്ചയത്തിൽ  തീപിടുത്തം; മലയാളി ശ്വാസം മുട്ടി മരിച്ചു

മുംബൈ ഉപനഗരമായ  ഉല്ലാസനഗർ മൂന്നാം നമ്പറിലുള്ള മോത്തി മഹൽ കെട്ടിടത്തിലാണ് ഇന്നലെ വൈകീട്ട് ഏഴര മണിയോടെയുണ്ടായ തീപിടുത്തത്തിൽ 74  കാരനായ മലയാളി മരണപ്പെട്ടത്.

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന രാധാകൃഷ്ണൻ നായർ കെട്ടിടത്തിൽ തീ പടർന്ന വിവരമറിഞ്ഞത് അന്വേഷിക്കുവാനായി താഴേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ  ഒന്നാം നിലയിലെത്തിയതോടെ  കനത്ത പുകയും ചൂടും  മൂലം ശാരീരികാസ്വാസ്ഥ്യവും   ശ്വാസം മുട്ടലും  അനുഭവപ്പെട്ടു.

എന്ത് ചെയ്യണമെന്നറിയാതെ നേരെ  ടെറസിലേക്ക് ഓടി കയറിയെങ്കിലും അവിടെ കുഴഞ്ഞു വീണു. ഉടനെ തന്നെ  പ്രാഥമിക ചികിത്സ  നൽകിയെങ്കിലും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും തീ പടർന്ന് കയറിയിരുന്നു. കെട്ടിടം മുഴുവൻ പുകപടലങ്ങൾ കൊണ്ട് നിറഞ്ഞതും  തീ കെടുത്താതെ പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി.

പിന്നീട് തീ പൂർണമായും അണച്ച ശേഷമാണ്  തൊട്ടടുത്തുള്ള  ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നിരുന്നാലും  ജീവൻ രക്ഷിക്കാനായില്ല.  ഭൗതിക ശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

കെട്ടിടത്തിന്റെ മീറ്റർ റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി പറയപ്പെടുന്നത്.  താഴെ പാർക്ക് ചെയ്തിരുന്ന വാഹങ്ങളിലേക്ക് തീ പടർന്നതാണ് പെട്ടെന്ന്  തീ ആളിക്കത്തുവാനുണ്ടായ കാരണമെന്ന് സംഭവ സ്ഥലത്തുള്ളവർ പറഞ്ഞു.  രാധാകൃഷ്ണൻ നായരുടെ ആകസ്മിക  മരണത്തിൽ ലോക കേരള സഭംഗം  പി കെ ലാലി അടക്കമുള്ള പ്രദേശത്തെ  സാമൂഹിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ ഹൈമവതി രാധാകൃഷ്ണൻ നായർ. മക്കൾ ശശിധരൻ നായർ, രഞ്ജിത്ത് നായർ (ദുബായ്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News