പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് തറക്കല്ലിടാനിരിക്കേ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എഎം ഖാൻവികാര്‍, ദിനേഷ് മാഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് തറക്കല്ലിടാമെന്നും എന്നാൽ നിര്‍മാണജോലികള്‍ ആരംഭിക്കരുതെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍മാണം കോടതി സ്റ്റേ ചെയ്തില്ലെന്നു കരുതി നിര്‍മാണവുമായി മുന്നോട്ടു പോകാമെന്ന് അര്‍ത്ഥമില്ലെന്നും മെന്നും ബെഞ്ച് വ്യക്തമാക്കി.
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉള്‍പ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയ്ക്കെതിരെ സുപ്രീം കോടതിയിൽ നിരവധി ഹര്‍ജികളെത്തിയ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. അതേസമയം സ്ഥലത്ത് എന്തെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ എന്തെങ്കിലും പൊളിച്ചു നീക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
പദ്ധതിയ്ക്കെതിരെ നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കേയാണ് നിര്‍മാണ ജോലികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഈ സാഹചര്യത്തിലാണ് കോടതി അതൃപ്തി അറിയിച്ചത്. ഹര്‍ജികളുടെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി കോടതി മാറ്റിവെച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് സെൻട്രൽ വിസ്ത പദ്ധതിയ്ക്കായി കേന്ദ്രം 20,000 കോടി രൂപയോളം ചെലവഴിക്കുന്നതിനെതിരെ രാജ്യത്ത് ഉടനീളം വലിയ വിമര്‍ശനം ഉയര്‍ന്നത്.
അതേസമയം പുതിയ പാര്‍ലമെന്‍റിന് തറക്കല്ലിടാനും നിര്‍മാണവുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. 971 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് ഡിസംബര്‍ 10 ന് പ്രധാനമന്ത്രി തറക്കല്ലിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here