‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം? സമര രംഗത്ത് എന്ത് കോൺഗ്രസ്?’: എം.ബി രാജേഷ്

കർഷക രോഷത്തിൻ്റെ തീ ആളിക്കത്തുമ്പോള്‍ മോദി സര്‍ക്കാരിന്റെ സമനില തെറ്റിയ മോദി ഭരണകൂടം അടിച്ചമർത്തലിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് സിപിഐഎം നേതാവ് എം.ബി രാജേഷ്.
അടിച്ചമർത്തലിൻ്റെ പ്രധാന ടാർഗറ്റ് ഇടതുപക്ഷമാണെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

കാർഷിക മേഖല കൂടി കോർപ്പറേറ്റുകൾക്ക് പിഴിയാൻ തുറന്നിടുന്നത് കൃഷിക്കാരെ നന്നാക്കാനല്ല.അംബാനി – അദാനിമാരുടെ ലാഭം പെരുപ്പിക്കാനാണെന്നും രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘കേരളത്തിൽ നിന്നു പോയ “19 പേരവർ യു.ഡി.എഫു കാരെ ” ക്കുറിച്ചോ അവരുടെ വയനാടൻ നേതാവിനെക്കുറിച്ചോ ഒന്നും കണ്ടില്ലല്ലോ എന്നാണോ? പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം? സമര രംഗത്ത് എന്ത് കോൺഗ്രസ്?’- രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എം.ബി രാജേഷിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്;

വയലുകൾ കൊളുത്തിയ കർഷക രോഷത്തിൻ്റെ തീ ആളിക്കത്തുകയാണ്. ഇന്നത്തെ ഭാരത് ഹർത്താലോടെ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നിരിക്കുന്നു. മോദി ഭരണകൂടം സമനില തെറ്റിയ നിലയിൽ അടിച്ചമർത്തലിലേക്ക് നീങ്ങിയിരിക്കുകയാണ്. കാൺപുരിൽ സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം സ: സുഭാഷിണി അലിയുടെ വീട് ആദിത്യനാഥിൻ്റെ പോലീസ് വളഞ്ഞിരിക്കുന്നു.

ഗുരു ഗ്രാമിൽ കിസാൻ സഭാ നേതാക്കളായ കെ.കെ.രാഗേഷ് എംപി, പി.കൃഷ്ണപ്രസാദ്, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ എന്നിവരെ അറസ്റ്റു ചെയ്തു. ഗുജറാത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഡോ.അരുൺ മേത്തയും കസ്റ്റഡിയിലാണ്. എന്തിനധികം ഡൽഹി മുഖ്യമന്ത്രി വരെ വീട്ടുതടങ്കലിലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടിച്ചമർത്തലിൻ്റെ പ്രധാന ടാർഗറ്റ് ഇടതുപക്ഷമാണ്.

കർഷകർ ലളിതമായി പറയുന്ന കാര്യം ഇത്രയേയുള്ളു. കാർഷിക ഉൽപ്പാദനം, സംഭരണം, വിപണനം എന്നിവ കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കരുത്. മൂന്ന് നിയമങ്ങൾ അതിനിടയാക്കും. അതിനാൽ പിൻവലിക്കണം. ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിയമപ്രകാരം ഉറപ്പാക്കണം. പൊതുസംഭരണം സർക്കാർ അവസാനിപ്പിക്കുമ്പോൾ പൊതുവിതരണവും ഇല്ലാതാവും. വൈദ്യുതി സ്വകാര്യവൽക്കരണത്തിനുള്ള നിയമവും പിൻവലിക്കണം. ഇതിലേതാണ് ന്യായമല്ലാത്ത ആവശ്യം? എന്താണ് ഈ ആവശ്യങ്ങളിൽ അന്യായം? രാജ്യദ്രോഹം? യുക്തിസഹമായ, വ്യക്തമായ മറുപടി കേന്ദ്രത്തിനുണ്ടോ?

കാർഷിക മേഖല കൂടി കോർപ്പറേറ്റുകൾക്ക് പിഴിയാൻ തുറന്നിടുന്നത് കൃഷിക്കാരെ നന്നാക്കാനല്ല.അംബാനി – അദാനിമാരുടെ ലാഭം പെരുപ്പിക്കാനാണ്. മോദി വാഴ്ചയിലെ കോർപ്പറേറ്റ് സേവയുടെ കണക്കുകളിതാ.
1.ഇന്നലെ ഹിന്ദു പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് കഴിഞ്ഞ ആറ് മാസത്തിനിടയിൽ മുകേഷ് അംബാനിയുടെ സ്വത്ത് 1.3 ഇരട്ടി പെരുകി എന്നാണ് ! ഇന്ത്യൻ സമ്പദ്ഘടന 24% ഇടിഞ്ഞ, രാജ്യത്ത് ഔദ്യോഗികമായി മാന്ദ്യം അംഗീകരിക്കപ്പെട്ട അതേ കാലത്താണിത്. കോടി ക്കണക്കിനാളുകൾക്ക് പണിയും ഉപജീവന മാർഗ്ഗങ്ങളും വരുമാനവും നഷ്ടമായ കാലത്ത് എങ്ങിനെ അംബാനിമാർ സ്വത്തിരട്ടിപ്പിച്ചു?

2. മോദി വാഴ്ചയിൽ 2017-20 കാലയളവിൽ അദാനിയുടെ സ്വത്ത് ഏഴിരട്ടി വർദ്ധിച്ചു ! അഞ്ച് ബില്യൺ ഡോളറിൽ നിന്ന് 34 ബില്യൺ ഡോളറായി.
മഹാമാരിയുടെ കഴിഞ്ഞ ആറുമാസത്തിനിടയിലാണ് 3.5 ഇരട്ടി വർദ്ധനയുണ്ടായത്.(The Hindu- Data Point, 7.12.2020)

3. ഈ ലോക്ക് ഡൗൺ കാലത്ത് മാത്രം 85 പുതിയ ശതകോടീശ്വരൻമാർ ഇന്ത്യയിലുണ്ടായി.മഹാമാരിക്കാലത്ത് ശതകോടീശ്വരൻമാരുടെ എണ്ണം വർദ്ധിച്ചതിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക് .( Data Point) എന്നാൽ ലോകത്തിൽ ഏറ്റവും വലിയ GDP ഇടിവും ഇന്ത്യക്കാണുണ്ടായത്. അതിനർത്ഥം മാന്ദ്യത്തിൻ്റെ ദുരിതം മുഴുവൻ പേറിയത് സാധാരണക്കാർ മാത്രമാണ്. കോർപ്പറേറ്റുകൾ പൊതുമുതലും നികുതായിളവും ഇന്ധന-പാചക വാതക വില വർദ്ധനവും മറ്റു നേട്ടങ്ങളും സ്വന്തമാക്കിയതിലൂടെ മഹാമാരിയിലും തടിച്ചുകൊഴുത്തു.

4, ദേശസാൽകൃത ബാങ്കുകൾ ഈ കോർപ്പറേറ്റുകളുടെ കടം എഴുതി തള്ളിയത് 6.32 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ പൊതുപണം മോദി ഭരണത്തിൻ്റെ ഒത്താശയിൽ കൊള്ളയടിച്ചാണ് കോർപ്പറേറ്റുകൾ കൊഴുത്തു വലുതാവുന്നത്. എന്നാൽ മോദി ഭരണത്തിൽ കർഷക വായ്പ നയാ പൈസയെങ്കിലും എഴുതി തളളിയോ?

5. ഇതേ കോർപ്പറേറ്റുകൾക്കാണിവർ ബാങ്കുകൾ തന്നെ ഏൽപ്പിച്ചു കൊടുക്കുന്നത്. LIC യും റെയിൽവേയും എയർ ഇന്ത്യയും പെട്രോളിയം കമ്പനികളും ബി.എസ്.എൻ.എല്ലും പ്രതിരോധ ഫാക്ടറികളും വൈദ്യുത മേഖലയും അടക്കം ഇനിയെന്താണ് കോർപ്പറേറ്റുകൾക്ക് വിൽക്കാത്തത്? ഇപ്പോഴിതാ കാർഷിക മേഖലയും.രാജ്യം മുഴുവൻ വിറ്റ ഇവരാണ് അന്നമുണ്ടാക്കുന്നവരെ ഖലിസ്ഥാനികളും തീവ്രവാദികളുമെന്ന് വിളിക്കുന്നത്!

6. കർഷകർ മാത്രമല്ല വർഗ്ഗീയ ഭ്രാന്തിനടിപ്പെടാത്തവരല്ലാതെ ആരാണ് ഇവരെ ഇനി വിശ്വസിക്കുക? BJP പ്രകടനപത്രികയിൽ താങ്ങുവില കൊടുക്കാമെന്നു പറഞ്ഞത് വെറും ‘ചുനാവി ജും ലാ ഥാ ‘ (തെരഞ്ഞെടുപ്പ് കൗശലം)ഒരു കൂസലുമില്ലാതെ പറഞ്ഞത് അമിത് ഷാ,. പെട്രോൾ വില കുറക്കുമെന്ന സ്വന്തം പാർട്ടിയുടെ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രകടനപത്രിക യൊക്കെ വെറും കോമഡിയല്ലേ എന്ന് ജനങ്ങളെ പരിഹസിച്ചത് ഇപ്പോൾ ഗവർണറായ പഴയ സംസ്ഥാന പ്രസിഡൻ്റ്.

50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ കമ്മികൾ കണ്ടോ എന്ന് വെല്ലുവിളിച്ച വേറൊരു വിദ്വാൻ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത് ” വില കൂടിയെങ്കിൽ നീയൊക്കെ പോയി വണ്ടി ഉന്തിക്കോ” എന്നാണ്.
എന്തൊരു ധാർഷ്ട്യം? ഔദ്ധത്യം ? ആ ഔദ്ധത്യത്തിൻ്റെ കരണക്കുറ്റിക്ക് ആഞ്ഞൊന്നു കൊടുക്കാനുള്ള അവസരം ഇന്നും പത്ത്, പതിനാല് തിയ്യതികളിലുമായി കേരളത്തിലെ ജനങ്ങൾക്ക് കിട്ടും. അതു കൊടുത്തില്ലെങ്കിൽ “ഗ്യാസിന് വില കൂട്ടിയെങ്കിൽ നീയൊക്കെ അടുപ്പണച്ച് പട്ടിണി കിടന്ന് ചത്തോ ” എന്നായിരിക്കും ധാർഷ്ട്യം മൂത്ത അടുത്ത ഡയലോഗ്. ജനം ഈ തിണ്ണമിടുക്കിൻ്റെ ഭാഷ കേട്ട് മനസ്സിൽ കുറിച്ചിട്ടിട്ടുണ്ടാവുമെന്നുറപ്പ്.
വാൽക്കഷ്ണം: ഇത്രയൊക്കെ എഴുതിയിട്ടും കേരളത്തിൽ നിന്നു പോയ “19 പേരവർ യു.ഡി.എഫു കാരെ ” ക്കുറിച്ചോ അവരുടെ വയനാടൻ നേതാവിനെക്കുറിച്ചോ ഒന്നും കണ്ടില്ലല്ലോ എന്നാണോ? പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം? സമര രംഗത്ത് എന്ത് കോൺഗ്രസ്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here