ആന്ധ്രപ്രദേശിലെ എലൂരു നഗരത്തിലെ അജ്ഞാത രോഗത്തിനു കാരണം കുടിവെള്ളത്തിലും പാലിലും കാണപ്പെട്ട ലെഡും നിക്കലുമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. എയിംസിലെ വിദഗ്ദ്ധരുടെ സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു.
ഫിറ്റ്‌സ്, ഓക്കാനം എന്നിവ ബാധിച്ച് ആളുകള്‍ പെട്ടെന്ന് അബോധാവസ്ഥയിലാകുകയായിരുന്നു. അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുക, മിനിറ്റുകള്‍ നീണ്ട ഓര്‍മക്കുറവ്, ഉത്കണ്ഠ, ഛര്‍ദ്ദി, തലവേദന, പുറംവേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
രക്തപരിശോധനയും സി.ടി സ്‌കാനും നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായിരുന്നില്ല. സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ലൂയിഡ് ടെസ്റ്റുകളിലും സൂചന കിട്ടിയില്ല.രോഗികളുടെ ശരീരത്തില്‍ കണ്ടെത്തിയ വന്‍തോതിലുള്ള ഇരുമ്പിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു.
അജ്ഞാതരോഗത്തിന് ചികിത്സ തേടി ആശുപത്രികളിലേക്കു ജനപ്രവാഹമാണ്. 500ലേറെ ആളുകളാണ് ആശുപത്രികളിലെത്തിയത്. അസുഖം ബാധിച്ച് 45 കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
രാസ വ്യവസായത്തിലും കൃഷിയിലും കൊതുക് നിയന്ത്രണത്തിനും ലോകമെങ്ങും ഉപയോഗിക്കുന്ന ഓര്‍ഗനോക്ലോറിന്‍ കീടനാശിനികളുടെ സാന്നിദ്ധ്യത്താലാണോ ആളുകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ ടെക്‌നോളജി പരിശോധിച്ച് വരികയാണ്. ഇതിനാണു കൂടുതല്‍ സാദ്ധ്യതയെന്നും ലബോറട്ടറി ഫലങ്ങള്‍ വന്നതിനുശേഷമേ തീര്‍പ്പ് പറയാനാകൂവെന്നും അധികൃതര്‍ വാര്‍ത്താഏജന്‍സിയോടു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here