ഐടി നിയമനങ്ങളില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ അഞ്ച് പേരുടെ കരാര്‍ നിയമനം നടത്തിയെന്ന ‘മലയാള മനോരമ’ വാര്‍ത്ത നിഷേധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നൂറോളം അപേക്ഷകരില്‍ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ശിവശങ്കര്‍ നേരിട്ട് ഇടപെട്ട് നിയമനം നടത്തിയെന്നായിരുന്നു മനോരമ വാര്‍ത്ത. ഈ പ്രക്രിയകളില്‍ എം ശിവശങ്കറിന് യാതൊരു പങ്കുമില്ലെന്നും ഹൈക്കോടതി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ‘ദി ഹിന്ദു’ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

ഹൈക്കോടതിയില്‍ സ്ഥിരമായ ഒരു ഐടി കേഡര്‍ ഉണ്ടായിരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സര്‍ക്കാരും ഹൈക്കോടതിയും നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം, 2018 മെയ് 9ന് അന്നത്തെ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐടി കേഡര്‍ക്ക് പകരമായി, അഞ്ച് ഐടി വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശിവശങ്കറിനു പുറമേ, അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ധനകാര്യ സെക്രട്ടറി ജി കമല വര്‍ധന റാവു, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) പ്രതിനിധി എന്നിവരുള്‍പ്പെടെ ഏതാനും ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഐടി വിദഗ്ധര്‍ക്കുള്ള യോഗ്യത ഐടി സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ ജനറിലോട് വിശദീകരിച്ചിരുന്നു. ഇപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യതകള്‍ ജഡ്ജിമാര്‍ അംഗങ്ങളായിട്ടുള്ള ഹൈക്കോടതിയുടെ കമ്പ്യൂട്ടറൈസേഷന്‍ കമ്മിറ്റി അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് പ്രസ്തുത തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നൂറോളം അപേക്ഷകരില്‍ നിന്ന് അഞ്ചുപേരെ തിരഞ്ഞെടുക്കുകയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഈ പ്രക്രിയയില്‍ ശിവശങ്കറിന് യാതൊരു പങ്കുമില്ലെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

നിയമനം സംബന്ധിച്ച് രഹസ്യാന്വേഷണം നടക്കുന്നുണ്ടെന്നും, വിവരചോര്‍ച്ച ഉണ്ടായോ എന്നതിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനൊരുങ്ങുന്നുവെന്നുമുള്ള മനോരമയുടെ കണ്ടെത്തലും ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ വിവിധ വകുപ്പുകളെക്കുറിച്ചുള്ള ഏത് അന്വേഷണവും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ സാധ്യമാകൂ. ഇതുവരെ ഒരു ഏജന്‍സിയും അന്വേഷണത്തിനായി കോടതിയെ സമീപിച്ചിട്ടില്ലെന്നും ഹൈക്കോടതി വൃത്തങ്ങള്‍ അറിയിച്ചതായി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here