കര്‍ഷക സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്ര കുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനു ശക്തമായ മറുപടിയുമായി സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍.
ജനങ്ങളുടെ എല്ലാ മുന്നേറ്റങ്ങളും രാഷ്ട്രീയമാണെന്നും അതിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുരുക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മേധാ പട്കര്‍ പറഞ്ഞു.
സമരം സര്‍ക്കാരിനെ എത്രത്തോളം ഭയപ്പെടുത്തിയെന്ന് തെളിയിക്കുന്നതാണ് രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റെന്നും മേധാ പട്കര്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേധ പട്കര്‍ കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി 13 കർഷക സംഘടനാ നേതാക്കളുമായി നടത്തിയ അടിയന്തര യോഗം അലസിപ്പിരിഞ്ഞിരുന്നു. 3 കർഷക നിയമങ്ങളും പിൻവലിക്കാനാവില്ലെന്ന് അമിത്ഷാ അറിയിച്ചതോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷിമന്ത്രിയുമായുള്ള ചർച്ചയിൽനിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിച്ചു.
അമിത് ഷാ നേരിട്ട് ചർച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തത് കേന്ദ്രത്തിന് തിരിച്ചടിയായി. പിടിവാശി ഉപേക്ഷിച്ച് പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് 3 മണിക്കൂർ നീണ്ട യോഗത്തിൽ ഷാ ആവശ്യപ്പെട്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. യോഗം വിട്ടിറങ്ങിയ നേതാക്കൾ, പ്രശ്നം പരിഹരിക്കാൻ കേന്ദ്രം ആത്മാർഥമായി ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here