മുഖത്ത് പരിക്കേറ്റ പാടുകള്‍; സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്

തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം. നസ്രത്ത്‌പേട്ടിലെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയുടെ മുഖത്ത് പരിക്കേറ്റ ചില പാടുകളുണ്ടെന്നാണ് പൊലീസ് നിഗമനം. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.

കില്‍പോക് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാല്‍ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

രണ്ടു മാസം മുന്‍പ് ബിസിനസുകാരനായ ഹേംരാജുമായി 28 കാരിയായ ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്.

ഇ.വി.പി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്ര പുലര്‍ച്ചെ 2.30ഓടെ നസ്രത്ത്പേട്ടൈ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. കുളി കഴിഞ്ഞ് വരാമെന്ന് പറഞ്ഞ ചിത്രയെ ഏറെ നേരം ക‍ഴിഞ്ഞും കാണാതായതോടെ സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെളുപ്പിന് അഞ്ചു മണിയോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന താരം വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here