സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയം; സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ വരവ് ചിലവ് കണക്കുകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായുള്ള പരാതികളിലാണ് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വിഷയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്ഇ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മാനേജ്മെന്റും ഈ അധ്യയന വര്‍ഷം സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ചെലവാകുന്ന യഥാര്‍ത്ഥ തുകയേക്കാള്‍ അധികം തുക ഫീസായി വാങ്ങരുതെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്നും കൊവിഡ്സാഹചര്യത്തില്‍ ഓരോ സ്‌കൂളും വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടതെന്നുമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് ഫീസ് നിര്‍ണയിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് സര്‍ക്കാരിനോട് ഇന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here