സമരം കടുപ്പിച്ച് കര്‍ഷകര്‍; രാജ്യവ്യാപകമായി റെയിൽവേ ട്രാക്കുകൾ ഉപരോധിക്കും

കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍.
രാജ്യവ്യാപകമായി റെയിൽവേ ട്രാക്കുകൾ ഉപരോധിക്കും. ശനിയാഴ്‌ച ഡൽഹി–ജയ്‌പുർ ദേശീയപാത ഉപരോധിക്കും. ടോൾ പ്ലാസകൾ പിടിച്ചെടുത്ത് തുറന്നുകൊടുക്കും.

എല്ലാ മണ്ഡികളിലും ജില്ല, സംസ്ഥാന തലങ്ങളിലും ധർണ തുടങ്ങും. ഡൽഹിയിലേ‌ക്ക്‌ കൂടുതൽ കർഷകർ എത്തും. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ ഡൽഹിയിലെ സമരത്തിൽ അണിചേരും. രാജ്യവ്യാപകമായി കോർപറേറ്റുകളെ ബഹിഷ്‌കരിക്കും.

കർഷകപ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ കേന്ദ്രം കര്‍ഷകരെ നേരിടാന്‍ മന്ത്രിമാരെ നേരിട്ടിറക്കിയ സാഹചര്യത്തിലാണ് പ്രക്ഷോഭം കൂടുതല്‍ തീവ്രമാക്കാന്‍ കര്‍ഷകസംഘടനകൾ ആഹ്വാനം ചെയ്തത്. കൃഷിമന്ത്രിമാരായ നരേന്ദ്രസിങ്‌ തോമറും വാണിജ്യമന്ത്രി പിയൂഷ്‌ ഗോയലുമാണ് കാർഷികനിയമങ്ങളെ ന്യായീകരിച്ച്‌ രം​ഗത്തെത്തിയത്.

അതേസമയം മൂന്ന്‌ കാർഷികനിയമവും പിൻവലിക്കുംവരെ സർക്കാരുമായി ചർച്ചയില്ലെന്ന്‌ ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌ പറഞ്ഞു. കേന്ദ്രസർക്കാർമാത്രമല്ല, ഉത്തർപ്രദേശ്‌, ഹരിയാന, രാജസ്ഥാൻ സർക്കാരുകളും കർഷകപ്രക്ഷോഭം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്
രാകേഷ്‌ ടിക്കായത്ത് പറഞ്ഞു.

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്‌ ശിലയിട്ട നാളിൽ സർക്കാർ കാർഷികനിയമങ്ങൾ പിൻവലിച്ച്‌ കർഷകരെ ചർച്ചയ്‌ക്ക്‌ വിളിക്കുകയാണ്‌ ചെയ്യേണ്ടിയിരുന്നതെന്ന്‌ എസ്‌എഡി നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഹർസിമ്രത്‌ കൗർ ബാദൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here