ക്രിസ്മസിന് ശേഷം എല്ലാ യാത്രക്കാർക്കും ലോക്കൽ ട്രെയിനുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തൽക്കാലം സേവനം പുനഃസ്ഥാപിക്കുവാനുള്ള അടിയന്തര പദ്ധതികളൊന്നുമില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.
ലോക്കൽ ട്രെയിനുകൾ പുനരാരംഭിക്കുന്നതോടെ തിരക്കുകൾ കോവിഡ് -19 “സൂപ്പർസ്പ്രെഡറുകളായി” മാറിയേക്കാമെന്നും യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരിന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി .
നിലവിൽ അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവർ ഉൾപ്പെടെ പരിമിതമായ വിഭാഗത്തിലുള്ളവർക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാനുള്ള അനുവാദം തുടരും.
പൊതുജനങ്ങൾക്കായി ലോക്കൽ ട്രെയിനുകൾ ആരംഭിക്കുന്നതിന് നിരവധി കടമ്പകൾ ഉണ്ടെന്നും അത് കൊണ്ട് തന്നെ അടിയന്തരമായി സേവനം പുനരാരംഭിക്കാൻ പദ്ധതികളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. രോഗവ്യാപനത്തിൽ ഗണ്യമായ കുറവുണ്ടാകാതെ ഈ നിലപാടിൽ മാറ്റം വരുത്താനാകില്ലെന്നും സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പുതുവത്സരത്തിന് ശേഷം ലോക്കൽ ട്രെയിനുകൾ ആരംഭിക്കുവാനുള്ള തീരുമാനം കൈക്കൊള്ളുമെന്ന ബി എം സി കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ കഴിഞ്ഞ ദിവസം പങ്കു വച്ച അഭിപ്രായത്തിന് കടക വിരുദ്ധമായാണ് സർക്കാർ വൃത്തങ്ങൾ പുതിയ നിലപാട് അറിയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here