കാറില്‍ കെട്ടിവലിച്ച ജൂലി പ്രളയത്തില്‍ വന്ന അതിഥി; അവളുടെ കഥ ആരുടെയും കരളലിയിപ്പിക്കുന്നത്

എറണാകുളത്ത് കാറില്‍ കെട്ടിവലിച്ച് ക്രൂരതയ്ക്ക് ഇരയായ ജൂലി എന്ന നായയ്ക്ക് പറയാനുള്ളത് ആരുടെയും കരളലിയിപ്പിക്കുന്ന കഥകളാണ്. പ്രളയത്തില്‍ വ്ന്ന ഒരു കുഞ്ഞതിഥിയായിരുന്നു ജൂലി.

2019ലെ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ജൂലി ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജിന്റെ കിഴക്കു ഭാഗത്ത് വന്നുചേരുകയായിരുന്നു.ജൂലിയെ കാറില്‍ കെട്ടിവലിച്ച യൂസഫ് വാടകയ്ക്കു നല്‍കിയ ഈ വീട്ടിലെ താമസക്കാരാണ് ജൂലിയെന്ന് പേരിട്ട് ഇവളെ ഏറ്റെടുത്തത്.

 ആണ്‍ നായ്ക്കള്‍ ജൂലിയെത്തേടി എത്തുന്നത് ശല്യമായതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് യൂസഫ് പറയുന്നത്.

അതേസമയം ജൂലിയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോകുന്നത് തടയാന്‍ ആദ്യമെത്തിയത് അടുത്ത വീട്ടിലെ കുഞ്ഞനെന്ന നായയാണ്. കുഞ്ഞനാണ് വീഡിയോയില്‍ ജൂലിക്കൊപ്പം ഓടുന്നത്.

റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ നായയുടെ ദേഹത്ത് പരിക്കുകള്‍ പറ്റിയിരുന്നു. എന്നാല്‍ ഇടത്തെ കാലിന് ക്ഷതമേല്‍ക്കുകയും ശരീരത്തില്‍ ഉണങ്ങിയ മുറിവുകളുടെയും പാടുകളുമുണ്ട്.

നായയുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും കാലിലും ശരീരത്തിലും റോഡിലുരഞ്ഞ് പരിക്കുണ്ടെന്നും ആദ്യം ചികിത്സിച്ച പറവൂര്‍ ഗവ. മൃഗാശുപത്രിയിലെ ഡോ. ചന്ദ്രകാന്ത് പറഞ്ഞു.

അതേസമയം ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജൂലിക്ക് അബ്ബക്കാ എന്ന പേര് നല്‍കിയിരിക്കുകയാണ്.

കര്‍ണാടകയുടെ തീരദേശം ഭരിച്ചിരുന്ന ചൗത വംശജയായിരുന്നു കോളനിവാഴ്ചക്കെതിരെ പോരാടിയ അബ്ബക്കാ റാണിയെന്നും അതിനാലാണ് ഈ പേര് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

പറവൂര്‍ കണ്ണന്‍കുളങ്ങരയിലെ കെ.കെ. മഠം അഗ്രഹാരത്തിലെ കൃഷ്ണന്റെയൊപ്പമാണ് ഇപ്പോള്‍ നായയുള്ളത്. നായയെ കാണാനായി നിരവധി ആളാണ് മഠത്തില്‍ എത്തുന്നത്.

എന്നാല്‍ നിരവധി പേര്‍ ജൂലിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചി്ട്ടുണ്ടെന്നും വിദേശത്തു നിന്നു വരെ ഫോണ്‍ വന്നതായും കൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News