‘പുഴയില്‍ മുതലയും ചീങ്കണ്ണിയും ഒക്കെ ഉണ്ടാകുന്നത് പുഴയുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നല്ലതാണ്, പക്ഷെ മനുഷ്യരുടെ ആരോഗ്യത്തിന് അത് നല്ലതല്ല’: മുരളി തുമ്മാരുകുടി

കേരളത്തിലെ ജലാശയങ്ങളില്‍ മുതലകളെയും ചീങ്കണ്ണികളെയും കാണുന്നത് അവയുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്,
പക്ഷെ മനുഷ്യരുടെ ആരോഗ്യത്തിന് അത് നല്ലതല്ലെന്ന് ദുരന്ത നിവാരണ വിദഗ്ധനും ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി.

” പുഴയില്‍ മുതലയും ചീങ്കണ്ണിയും ഒക്കെ ഉണ്ടാകുന്നത് പുഴയുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്. അധികം മാലിന്യം ഒന്നുമില്ലാതെ, അത്യാവശ്യം ഭക്ഷണത്തിന് ജലത്തില്‍ ജീവികള്‍ ഒക്കെ ഉള്ള സ്ഥലത്തേ മുതലക്കൊക്കെ ജീവിച്ചു പോകാന്‍ പറ്റൂ. പക്ഷെ മനുഷ്യരുടെ ആരോഗ്യത്തിന് അത് നല്ലതല്ല.”- മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘ പക്ഷെ ടൂറിസ്റ്റുകളും നാട്ടുകാരും ഒക്കെ ഇനി വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍, പ്രത്യേകിച്ചും മുതലകളെ കാണാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ ശ്രമം തുടങ്ങിയാല്‍, ആളുകളെ മുതല പിടിക്കുന്ന നിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കേണ്ടി വരും. സന്യാസത്തിന് പൊക്കോളാം എന്നൊന്നും പറഞ്ഞാല്‍ ഇപ്പോഴത്തെ മുതലകള്‍ മൈന്‍ഡ് ചെയ്യില്ല.’; മുരളി തുമ്മാരുകുടി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ:

“പിന്നേം ശങ്കരനെ” മുതല പിടിക്കുമോ ?

ശങ്കരാചാര്യരുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന് സന്യാസത്തിന് പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നും ‘അമ്മ അതിന് സമ്മതിച്ചിരുന്നില്ല എന്നും പിന്നീടൊരിക്കല്‍ കാലടി പുഴയില്‍ കുളിക്കുമ്ബോള്‍ ശങ്കരനെ മുതല പിടിച്ചു എന്നും “എന്നെ സന്യാസത്തിന് പോകാന്‍ അനുവദിച്ചാല്‍ മുതല പിടി വിടും” എന്ന് ശങ്കരന്‍ പറഞ്ഞുവെന്നും, ‘അമ്മ അങ്ങനെ ശങ്കരനെ പോകാന്‍ അനുവദിച്ചു എന്നും ഒരു ഐതീഹ്യം അച്ഛന്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്.

കാലടിയില്‍ മുതലക്കടവ് എന്നൊരു കടവ് പോലും ഉണ്ടെന്നാണ് എന്‍്റെ ഓര്‍മ്മ. ഞാന്‍ പല വട്ടം അവിടെ പോയിട്ടുണ്ട്. മുതല പോയിട്ട് ഒരു മുഴുത്ത മീനിനെ പോലും അവിടെ കണ്ടിട്ടില്ല.

എന്‍്റെ ചേച്ചി കാലടി ശ്രീ ശങ്കര കോളേജിലാണ് ഡിഗ്രിക്ക് പഠിച്ചത്. ഒരു അവധി ദിവസം ചേച്ചിക്ക് സ്പെഷ്യല്‍ ക്‌ളാസ്സ് ഉള്ളപ്പോള്‍ എന്നെക്കൂടി ചേച്ചി കോളേജില്‍ കൊണ്ടുപോയി. അന്ന് ഞാന്‍ ആറിലോ ഏഴിലോ പഠിക്കുകയാണ്. കോളേജിലെ പ്രിന്‍സിപ്പലിന്റെ ഓഫിസിന് മുന്നിലുള്ള ഒരു ടാങ്കില്‍ ഒരു മുതലയുണ്ട് എന്നും അത് ശ്രീ ശങ്കരനെ പിടിച്ച മുതലയാണെന്നും ചേച്ചി എന്നെ പറഞ്ഞു മനസ്സിലാക്കി. ഞാന്‍ പല പ്രാവശ്യം പോയി നോക്കിയെങ്കിലും മുതല അന്ന് കുളത്തില്‍ മുകളില്‍ വന്നില്ല. എനിക്കാകെ നിരാശയായി.

പില്‍ക്കാലത്ത് ഞാന്‍ കാലടിക്കോളേജില്‍ ആണ് പഠിച്ചത്. പലപ്പോഴും ആ മുതലയെ ഞാന്‍ കണ്ടിട്ടുണ്ട്. ശങ്കരനെ പിടിച്ച മുതലയല്ല അത് എന്നൊക്കെ എനിക്ക് അപ്പോഴത്തേക്കും എനിക്ക് മനസ്സിലായിരുന്നു. എതിര്‍വശത്തുള്ള ഓഫീസില്‍ ഇരുന്ന ആളെക്കാളും ശാന്തശീലനായിരുന്നു ആ മുതല എന്ന് ഞാന്‍ ഓര്‍ക്കുന്നു.

കഴിഞ്ഞ ദിവസം കാലടി കോളേജില്‍ പഠിച്ച സുഹൃത്തുക്കളുമായി ഞാന്‍ ഞാന്‍ അതിരപ്പിള്ളി വഴി പോയിരുന്നു. ചാലക്കുടി പുഴയുടെ തീരത്തിലൂടെ വണ്ടി ഓടിക്കുമ്ബോള്‍ എന്‍്റെ സുഹൃത്ത് ബെന്നി പറഞ്ഞു
“ഈ പുഴയില്‍ ഒക്കെ നിറയെ മുതല ഉണ്ട് കേട്ടോ?”

എനിക്ക് അതൊരു വാര്‍ത്തയായിരുന്നു. മുതലകള്‍ ഉള്ള പുഴകള്‍ ഞാന്‍ ഏറെ കണ്ടിട്ടുണ്ട്. മസായി മാരയില്‍ പോകുമ്ബോള്‍ നദിയിലും കരയിലും നിറയെ മുതലായാണ്. അതുകൊണ്ട് തന്ന ആരും മാര നദിയില്‍ നീന്താറില്ല. ബ്രൂണൈയിലെ മിക്കവാറും നദികളില്‍ ഒക്കെ മുതലകള്‍ ഉണ്ട്, ഇടക്കൊക്കെ ആരെയെങ്കിലും ഒക്കെ മുതല പിടിക്കാറുമുണ്ട്. മൃതാവസ്ഥയില്‍ നിന്നും ഞാന്‍ രക്ഷിച്ചെടുത്ത സുങ്കൈ ബേരയില്‍ നിന്നും ഒരു മുതല എന്നെ ഓടിച്ചത് ഞാന്‍ പറഞ്ഞിട്ടുണ്ട്. അര നൂറ്റാണ്ടോളം ബോര്‍ണിയോവില്‍ ആളുകളെ കൊന്നൊടുക്കിയിരുന്ന ബജംഗ് സനങ് എന്ന മുതലയെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്. ബുറുണ്ടിയിലെ റുസിസി നദിയില്‍ മുന്നൂറിലധികം ആളുകളെ കൊന്നിട്ടുണ്ടെന്ന് പേര് കേട്ട ഗുസ്താഫ് എന്ന മുതലയെ ഇനിയും പിടികിട്ടിയിട്ടില്ല!

പക്ഷെ ഇവിടെ നാട്ടില്‍ തൊട്ടടുത്ത് പുഴയില്‍ മുതലയുണ്ടെന്നത് പുതിയ വാര്‍ത്തയായിരുന്നു. പെരിയാറിലെ മുതല ശങ്കരനെ പിടിച്ച കഥ തന്നെ കഥയാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ബെന്നിയുടെ ചാലക്കുടിപ്പുഴയിലെ മുതലയുടെ കഥയും കഥ തന്നെയെന്ന് കരുതി.

കഴിഞ്ഞ ദിവസം വാട്സ്‌ആപ്പില്‍ മുതലയുടെ പടം വന്നപ്പോഴും അത് വേറെ എവിടെ നിന്നോ വന്ന വാട്ടസ്‌ആപ് കഥയാണെന്നാണ് കരുതിയത്. ഇന്നിപ്പോള്‍ വീഡിയോയും പത്രവാര്‍ത്തയും കണ്ടപ്പോള്‍ ഒന്ന് ഞെട്ടി.
കൂടുതല്‍ ഞെട്ടിയത് അപ്പോഴല്ല, മുതലയെ തിരിച്ചു കൊണ്ട് വിട്ട വാര്‍ത്ത വായിച്ചിട്ടാണ്.
“വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശം ചീങ്കണ്ണികളുടെ ആവാസമേഖലയാണ്. ഇവിടെ ചില സമയങ്ങളില്‍ ചീങ്കണ്ണികള്‍ വെയിലില്‍ കിടന്നത് വിനോദ സഞ്ചാരികള്‍ക്കുള്ള കാഴ്ചയായിട്ടുണ്ട്”

പുഴയില്‍ മുതലയും ചീങ്കണ്ണിയും ഒക്കെ ഉണ്ടാകുന്നത് പുഴയുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്. അധികം മാലിന്യം ഒന്നുമില്ലാതെ, അത്യാവശ്യം ഭക്ഷണത്തിന് ജലത്തില്‍ ജീവികള്‍ ഒക്കെ ഉള്ള സ്ഥലത്തേ മുതലക്കൊക്കെ ജീവിച്ചു പോകാന്‍ പറ്റൂ.

പക്ഷെ മനുഷ്യരുടെ ആരോഗ്യത്തിന് അത് നല്ലതല്ല.

മുതലകളും ചീങ്കണ്ണികളും ഒക്കെ ഏറെയുള്ള പ്രദേശങ്ങളില്‍ എല്ലാം തന്നെ ആളുകള്‍ “ഇതത്ര വലിയ റിസ്ക്” അല്ല എന്ന് കരുതും.

“ഞങ്ങളുടെ കടവിലെ മുതല ഞങ്ങളുടെ കാവല്‍ക്കാരനാണ്, കുട്ടികളെ പോലും പിടിക്കില്ല”
എന്ന അന്ധവിശ്വാസം ഒക്കെ ഉള്ള നാടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

മുതല വരാതെയിരിക്കാന്‍ പുഴയില്‍ ഇറങ്ങി മന്ത്രവാദം നടത്തുന്ന ഒരാളെ മുതല പിടിച്ചുകൊണ്ടു പോകുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ ഉണ്ട്.

മുതലയെ കാണാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ പരമാവധി ശ്രമിക്കും. മുതലയെ കാണിക്കാന്‍ വേണ്ടി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നവരും.

ഐവറി കോസ്റ്റ് എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ യാമാസുക്രോയില്‍ പഴയ പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള കിടങ്ങില്‍ കുറച്ചു മുതലകള്‍ ഉണ്ടായിരുന്നു. അത് കാണാന്‍ ടൂറിസ്റ്റുകള്‍ വരും. അവരെ കാണിക്കാന്‍ വേണ്ടി കോഴിയും ഇറച്ചിയുമായി ടൂറിസ്റ്റ് ഗൈഡുകള്‍ കൂടെക്കൂടും. ആ കൊട്ടാരത്തിലെ കാവല്‍ക്കാരന് കിടങ്ങിലുള്ള മുതലകളെ ഒക്കെ നേരിട്ടറിയാമായിരുന്നു. ഓരോന്നിനും ഓരോ പേരും അദ്ദേഹം കൊടുത്തിരുന്നു. ടൂറിസ്റ്റുകള്‍ വരുമ്ബോള്‍ അദ്ദേഹം മുതലകള്‍ക്ക് നടുക്കേക്ക് ഇറങ്ങും, അവയെ പേരെടുത്തു വിളിക്കും, അവയോടൊപ്പം പോസ് ചെയ്യും. ഒരിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി കിടങ്ങില്‍ ഇറങ്ങിയ ഇറങ്ങിയ പാവം കാവല്‍ക്കാരനെ മുതല പിടിച്ചു ശാപ്പിട്ടു.
അപ്പോള്‍ പറഞ്ഞു വരുന്നത് ഇതാണ്.

അതിരപ്പിള്ളിയില്‍ മുതല ഒക്കെ ഉണ്ടെന്നത് എനിക്കൊരു വാര്‍ത്തയാണ്. പുഴ അത്യാവശ്യം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നതിന്റെ സൂചനയാണ്. പക്ഷെ ടൂറിസ്റ്റുകളും നാട്ടുകാരും ഒക്കെ ഇനി വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍, പ്രത്യേകിച്ചും മുതലകളെ കാണാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ ശ്രമം തുടങ്ങിയാല്‍, ആളുകളെ മുതല പിടിക്കുന്ന നിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കേണ്ടി വരും. സന്യാസത്തിന് പൊക്കോളാം എന്നൊന്നും പറഞ്ഞാല്‍ ഇപ്പോഴത്തെ മുതലകള്‍ മൈന്‍ഡ് ചെയ്യില്ല.

ഇപ്പോള്‍ തന്നെ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുക.
മുരളി തുമ്മാരുകുടി.

"പിന്നേം ശങ്കരനെ" മുതല പിടിക്കുമോ?

ശങ്കരാചാര്യരുടെ ചെറുപ്പ കാലത്ത് അദ്ദേഹത്തിന് സന്യാസത്തിന് പോകാൻ…

Posted by Muralee Thummarukudy on Sunday, 13 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News