മൂന്ന് ട്രയിനുകള്‍ മാറിക്കയറി ദയാ ഭായ് എത്തി; കര്‍ഷകരോട് ഒരു ലാല്‍സലാം പറയാനായി…

ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ദയാ ഭായ് എത്തി. അവരോട് ഒരു ലാല്‍സലാം പറയാനായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബരുള്‍ ഗ്രാമത്തില്‍ നിന്ന് ഡല്‍ഹി വരെ യാത്രചെയ്താണ് അവരെത്തിയത്.

മൂന്ന് ട്രെയിന്‍ മാറി കയറി അവരെത്തിയത് ആ കര്‍ഷകര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഡല്‍ഹിയിലത്തിയ മലയാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദയാ ഭായിയെ പറ്റി അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ എഴുതുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഡിസംബര്‍ 11നു പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ഫോണ്‍ കോള്‍ കിട്ടിയപ്പോള്‍ ഞാന്‍ ശരിക്കും അതിശയിച്ച.ഞാനവരെ ഒരിക്കല്‍ മാത്രമേകണ്ടിട്ടുള്ളൂ; അതും ഒരു ട്രെയിന്‍ യാത്രയില്‍.പിന്നീട് പത്രങ്ങളില്‍ അവരെപ്പറ്റി ഏറെ വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല.

ആരില്‍നിന്നോ എന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന സംയുക്ത കര്‍ഷകസമരത്തില്‍ ആവേശം ഉള്‍ക്കൊണ്ടായിരുന്നു ആ വിളി. അവര്‍ ഡല്‍ഹിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചു.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബരുള്‍ ഗ്രാമത്തില്‍ നിന്ന് ഡല്‍ഹി വരെ യാത്രചെയ്ത് അവരെത്തി. അവരുടെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ ”ഉജ്ജ്വലമായ പ്രതിരോധം സൃഷ്ടിക്കുന്ന കര്‍ഷകരോട് ഒരു ലാല്‍സലാം പറയാനാണ് ഞാന്‍ വന്നത്’. ‘മൂന്ന് ട്രെയിന്‍ മാറി കയറി ആണ് അവര്‍ ഡല്‍ഹിയിലെത്തിയത്.

രാവിലെ നേരെ അഖിലേന്ത്യാ കിസാന്‍ സഭയുടെ ഓഫീസിലത്തി. അവരെക്കാള്‍ പതിറ്റാണ്ടുകള്‍ ചെറുപ്പം ഉള്ള ഒരാളെ പോലും ക്ഷീണിപ്പിക്കുന്ന ആ നീണ്ട കഠിനയാത്ര കഴിഞ്ഞു വന്നതായിട്ടും അവര്‍ തികച്ചും ഉത്സാഹത്തിലായിരുന്നു.

എത്രയും വേഗം സമരസ്ഥലത്തെത്തണം എന്നായിരുന്നു ആവശ്യം. കിസാന്‍ സഭ ഭാരവാഹികളുമായി അല്‍പ്പനേരത്തെ ആശയവിനിമയത്തിന് ശേഷം അവര്‍ സിന്‍ഘു അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു

യാത്രയ്ക്കിടയില്‍ ജീവിതത്തിലെ പല സംഭവങ്ങളും അവര്‍ വിവരിച്ചു എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം നടത്തിയ പ്രവര്‍ത്തനം, മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നേരിട്ട ആക്രമണങ്ങള്‍,അഭിനയിച്ച രണ്ടു സിനിമകള്‍, വരാനിരിക്കുന്ന ജീവചരിത്ര സിനിമ അങ്ങനെ പലതും.

ഒട്ടേറെ സമരങ്ങളുടെ ധീര നായികയായ 80 വയസ്സുകാരി കോവിഡ് മുക്ത ആയിട്ട് അധികനാളായിട്ടില്ല. സമര സ്ഥലത്തെത്തിയതോടെ ജലത്തില്‍ മത്സ്യം എന്നതുപോലെ അവര്‍ ആള്‍കൂട്ടത്തില്‍ അലിഞ്ഞു.

രണ്ടുദിവസം സമരക്കാരോടൊപ്പം കഴിഞ്ഞിട്ടേ അവര്‍ മടങ്ങൂ. ജനക്കൂട്ടത്തെ കണ്ടതോടെ അവരില്‍ കണ്ട ഊര്‍ജ്ജസ്വലതയും കണ്ണില്‍ പ്രകടമായ തിളക്കവും ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എത്താനിടയുള്ള അനേകംപേരെ പ്രചോദിപ്പിക്കാന്‍ കഴിയുന്നതായിരുന്നു.

പ്രിയപ്പെട്ട ഒരു ലക്ഷ്യത്തിനുവേണ്ടി ഇതുപോലെ ഉറച്ചുനിന്നു പോരാടുകയും ഏറെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത ഇതുപോലുള്ള വ്യക്തികളുടെ ജീവിതത്തില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്.

കിസാന്‍ സഭ ആസ്ഥാനത്ത് വിജു കൃഷ്ണനൊപ്പം ദയാ ഭായ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here