തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്പൂർണ ആധിപത്യം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം എൽഡിഎഫിന് നേടാൻ കഴിഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ കണക്ക് കൂട്ടുമ്പോള്‍ ആകെയുള്ള 140 ൽ 90 നിയമസഭ സീറ്റുകളിലും മുന്നിലെത്തി. എന്നാല്‍ 50 മുതൽ 53 വരെ സീറ്റുകളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബിജെപിയാകട്ടെ ഒറ്റ മണ്ഡലത്തിൽ മാത്രമാണ് മുന്നിലെത്തിയത്. സിറ്റിങ് സീറ്റായ നേമത്ത് ഒന്നാമതാണ് ബിജെപി.
തൃശ്ശൂർ ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ്. ഏക യുഡിഎഫ് മണ്ഡലമായ വടക്കാഞ്ചേരിയിലടക്കം എൽഡിഎഫാണ് മുന്നില്‍. ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശ്ശൂരും കൊടുങ്ങല്ലൂരും എൽഡിഎഫാണ് മുന്നിൽ.
മാത്രമല്ല യുഡിഎഫിന്റെ കോട്ടയായിരുന്ന കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും എൽഡിഎഫിനൊപ്പം നിന്ന കാഴ്‌ചയാണ് കേരളം കണ്ടത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തിലടക്കം അത് പ്രതിഫലിച്ചു.
കൊല്ലത്താകട്ടെ ചവറ മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് മുന്നിലെത്താൻ കഴിഞ്ഞത്. വടക്കൻ കേരളത്തിൽ മലപ്പുറവും, മധ്യകേരളത്തിൽ എറണാകുളവും മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാവുന്ന കണക്കുകളുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഇടതുമുന്നണിക്ക് വൻവിജയം നൽകിയിരിക്കുകയാണ് വോട്ടർമാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here