ഇടത് മുന്നേറ്റം ആവർത്തിച്ച് കോഴിക്കോട് ജില്ല. കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിൽ LDF ന് മികച്ച ജയം. നഗരസഭകളിൽ യു ഡി എഫിന് മേൽക്കൈ. യു ഡി .എഫ് – വെൽഫയർ സഖ്യം മത്സരിച്ച മുക്കം നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല
കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണി വിജയം ആവർത്തിച്ചു. കോർപ്പറേഷനിൽ മുന്നുന്ന വിജയത്തോടെ ഇടത് ഭരണം തുടരും. ആകെയുള്ള 75 വാർഡിൽ 51 സീറ്റ് നേടിയാണ് നാലര പതിറ്റാണ്ട് തുടരുന്ന ഭരണം എല്‍ഡിഎഫ് നിലനിർത്തിയത്. യു ഡി എഫിന് 17 ഉം എൻ ഡി എ യ്ക്ക് 7 ഉം വാർഡും ലഭിച്ചു. യു ഡി എഫിന് തിരിച്ചടി നേരിട്ടപ്പോൾ ബി ജെ പി 1 സീറ്റ് അധികം നേടി.
ജില്ലാ പഞ്ചായത്തിൽ 2015 ലെ വിജയം എൽ ഡി എഫ് ആവർത്തിച്ചു. വലിയ ഭൂരിപക്ഷത്തിലാണ് സ്ഥാനാർത്ഥികൾ ജയിച്ചത്. എൽ ഡി എഫ്, 18 യു ഡി എഫ്. 9 ബ്ലോക്ക് പഞ്ചായത്തുകളിലും എൽ ഡി എഫ് ആധിപത്യം തുടർന്നു. വടകര പിടിച്ചെടുത്തപ്പോൾ കുന്ദമംഗലം ഇടതിന് നഷ്ടമായി. കൊടുവള്ളി യുഡിഎഫ് നിലനിർത്തി.
ആകെയുള്ള 12 ൽ 10 ഉം എൽ ഡി എഫിന്. 70 പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും നേടിയാണ് ഇടത് തേരോട്ടം. എൽ ഡി എഫ് 43 ഉം യു ഡി എഫ് 26 ഇടത്തും ജയിച്ചു. ഉണ്ണികുളത്ത് ആർക്കും ഭൂരിപക്ഷമില്ല.
നഗരസഭകളിൽ യു ഡി എഫിനാണ് മേൽക്കൈ. എന്നാൽ വെൽഫെയർ പരസ്യ സഖ്യം നിലനിന്ന മുക്കത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. 15 സീറ്റുകൾ നേടി ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായപ്പോൾ എൻ ഡി എ 2 സീറ്റ് നേടി. വടകര, കൊയിലാണ്ടി നഗരസഭകൾ എൽ ഡി എഫ് നിലനിർത്തി. പയ്യോളി, രാമനാട്ടുകര, ഫറോക്ക് നഗരസഭകളാണ് യു ഡി എഫിനൊപ്പം നിന്നത്.
ഇടത് കോട്ടകൾ തകർക്കാൻ യു ഡി എഫ് ഉണ്ടാക്കിയ വെൽഫയർ സഖ്യം പാളുന്ന കാഴ്ചയാണ് കോഴിക്കോട്ട് കണ്ടത്. മൂക്കം നഗരസഭയിലും ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിലും നേട്ടം കൊയ്യാമെന്ന കണക്ക് കൂട്ടൽ നടന്നില്ല. നല്ല അടിത്തറയുള്ള എൽ ഡി എഫ് മിന്നുന്ന ജയം നേടി, കൊട്ടിഘോഷിച്ച ബി ജെ പി അപ്രസക്തമാകുന്ന കാഴ്ചയും കോഴിക്കോട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here