കണ്ണൂരിൽ യുഡിഎഫ്- വെൽഫയർ പാർട്ടി സഖ്യം ജനങ്ങൾ തള്ളിക്കളഞ്ഞു. മുപ്പത് സീറ്റുകളിൽ മത്സരിച്ച വെൽഫെയർ പാർട്ടി മൂന്ന് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. ജില്ലാ പഞ്ചായത്തിലെ പന്ന്യന്നൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് വൻ തോൽവിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്
കണ്ണൂരിലെ തിരഞ്ഞെടുപ്പ് സഖ്യം യു ഡി എഫിനും വെൽഫെയർ പാർട്ടിക്കും ഒരുപോലെ നഷ്ട കച്ചവടമായി. ഇരിട്ടി നഗരസഭ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫിന് സീറ്റ് നഷ്ടപ്പെടാൻ കാരണം വെൽഫെയർ സഖ്യമാണെന്നാണ് വിലയിരുത്തൽ.
യുഡിഎഫിന് ലഭിച്ചുകൊണ്ടിരുന്ന മതേതര വോട്ടുകൾ ഇത്തവണ എൽ ഡി എഫിന് ലഭിച്ചു. വെൽഫെയർ ബന്ധം വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതേ സമയം യുഡിഎഫ് സഖ്യം വെൽഫെയർ പാർട്ടിക്കും ഗുണം ചെയ്തില്ല. മുപ്പത് സീറ്റുകളിൽ മത്സരിച്ച വെൽഫെയർ പാർട്ടിക്ക് മൂന്നു സ്ഥലത്ത് മാത്രമാണ് വിജയിക്കാനായത്. ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിൽ വെൽഫയർ ജില്ലാ സെക്രട്ടറി ഫൈസൽ മാടായി തോറ്റത് പതിനേഴായിരത്തിൽപരം വോട്ടുകൾക്ക്. തലശ്ശേരി നഗരസഭയിലെ സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു. പരസ്പരം കാലു വാരി എന്ന ആരോപണവും ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here