അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ അഹമ്മദ് മുസ്ലീമിനെക്കുറിച്ചുള്ള വെെകാരികമായ ഒരു ലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഹമ്മദ് മുസ്ലീമിന്‍റെ സഹപാഠിയും സുഹൃത്തുമായ സന്ധ്യ രാജേന്ദ്രന്‍റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ലോകം കീഴടക്കേണ്ടയിരുന്ന വിധിയുടെ കറുത്ത ചിറകടിയിൽ ദാരുണമായി തിരസ്ക്കരിക്കപെട്ടു പോയവന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അഹമ്മദിനെക്കുറിച്ചുള്ള കുറിപ്പ് തുടങ്ങുന്നത്.
‘പ്രിയ സ്നേഹിതാ… നിന്റെ ദാരിദ്ര്യം പോലും നീ ആഘോഷത്തോടെ ഞങ്ങളോട് പറഞ്ഞത് …ഒരു കലാകാരനും അടച്ചുറപ്പുള്ള.. അച്ചടക്കമുള്ള ഒരു ജീവിതം നഷ്ടപ്പെടുത്തരുത് എന്നുള്ള സന്ദേശമായിരുന്നോ നിന്റെ ജീവിതം ..? ഇനിയും മുസ്ലിം ജനിക്കണം .. ഈ മണ്ണിൽ .. എന്നിട്ട് ലോകം അംഗീകരിക്കുന്ന ഒരു നടനാകണം ..നിന്നിലൂടെ ഈ നാട് അറിയണം .. അതുകൊണ്ട് പ്രിയപ്പെട്ട ഞങ്ങളുടെ നിഷേധി… കൂട്ടുകാരാ.. ഞാൻ നിനക്ക് വിട പറയില്ല .. ഞാൻ മാത്രമല്ല നിന്നിലെ നടനെ ആഗ്രഹിക്കുന്നവരാരും …വിട പറയില്ല’- കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ
അഹമ്മദ് മുസ്ലിം … ലോകം കീഴടക്കേണ്ട ഒരു നടൻ .. വിധിയുടെ കറുത്ത ചിറകടിയിൽ ദാരുണമായി തിരസ്ക്കരിക്കപെട്ടു പോയവൻ …’
അവസാനമായി കണ്ടത് The Trap എന്ന രഞ്ജിത് സംവിധാനം ചെയ്ത നാടകത്തിന്റെ അവതരണത്തിന് എറണാകുളത്ത് വെച്ച് …തിരിച്ച് കൊല്ലത്തേക്ക് മുസ്ലിമും, ഞാനും, PJ രാധാകൃഷ്ണനും ,അജയൻ അമ്പലപ്പാടുമൊത്ത് കാറിൽ ഒരു രാത്രിയാത്ര… Campus കഥകളും, തമാശകളും, പൊട്ടിച്ചിരികളും മാത്രം തന്ന ഒരു യാത്ര.. വഴിയിൽ എവിടെയോ നിർത്തി ചായ കുടിച്ചു.. ഞാൻ വണ്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു .. ചില്ലു ഗ്ലാസിനപ്പുറം ചിരിച്ച മുഖവുമായി ആവി പറക്കുന്ന ചായയുമായി മുസ്ലിം.. സൗഹൃദത്തിന്റെ കരുതൽ ആ യാത്രയിലുടനീളം ഞാൻ അനുഭവിച്ചറിയുകയായിരുന്നു …..
മുസ്ലിം എന്ന നടൻ..
ഏറ്റവും അധികം താരപരിവേഷത്തോടെ School of Drama ൽ പഠിക്കാനെത്തിയവൻ .. university Best Actor Award നേടിയവൻ .. പൗരുഷം ആവിശ്യത്തിൽ കൂടുതൽ കനിഞ്ഞു കിട്ടിയ സുന്ദരൻ.. ഗാംഭീര്യു ള്ള ശബ്ദം.. ഒത്ത ഉയരം… ഒരു നടനാകാൻ വേണ്ടി എല്ലാം തികഞ്ഞു ജനിച്ചവൻ…
School ലെ നാടകങ്ങളിൽ രാജകീയമായി നിറഞ്ഞു നിന്ന വർഷങ്ങൾ .. മുസ്ലിമിന്റെ ചേട്ടൻ, ചേട്ടത്തി, അനുജത്തി ലൈല എന്ന സുന്ദരിക്കുട്ടി എല്ലാം ഞങ്ങളുടെയും കുടുബമായി മാറി… ലൈലയുടെ മരണം മുസ്ലിമിന് താങ്ങാൻ കഴിഞ്ഞില്ല.. അയാളിൽ ചെറുതായി ഉണ്ടായിരുന്ന മദ്യപാനം ഒരു ശീലമായി മാറുന്നത് കാണേണ്ടി വന്നു ..
മായാ താങ്ബർഗിന്റെ ആന്റി ഗ ണി നാടകം … പ്രവാചകനായ.. അന്ധനായ “തിറേഷ്യേസ് ” ആയി ഞങ്ങളുടെ മുസ്ലിം… അല്പവസ്ത്രധാരിയായി .. ഇരുട്ടത്ത് നിന്ന് തിറേഷ്യേസിന്റെ സംഭാഷണം … പിന്നെ ആണ് വെളിച്ചത്തേക്ക് കഥാപാത്രം വരുന്നത് … ഇരുട്ടിന്റെ തണപ്പിനെ കീറി മുറിച്ചു കൊണ്ട് ആ ശബ്ദഗാംഭീരം അരണാട്ടുകര campus ൽ മുഴങ്ങിയത് ..ഒരു കുളിരോടെ മാത്രമേ ഞങ്ങൾക്ക് ഓർക്കാൻ കഴിയുകയുള്ളു .. ദൈവം തൊട്ടനുഗ്രഹിച്ച എല്ലാ കഴിവുകളും എവിടെയാണ് സുഹൃത്തേ നീ കൊണ്ടു കളഞ്ഞത് …?
School of Drama സുഹൃത്തുക്കളുടെ get together കൊല്ലത്ത് 2 വർഷം മുൻപ് നടന്നപ്പോൾ .. നിനക്കു വേണ്ടി House boat ഒരു മണിക്കൂർ കാത്തു നിന്നത് … അവസാനം നീയില്ലാതെ ഞങ്ങൾ യാത്ര തുടങ്ങിയത് … വൈകിയെത്തിയ നീ ഞങ്ങൾക്കു വേണ്ടി ഒരു പകൽ മുഴുവൻ യാത്രിനിവാസിലെ കടവിൽ കാത്തുനിന്നത് … സന്ധ്യ മയക്കത്തിൽ ബോട്ടിറങ്ങി വന്ന ഞങ്ങൾ ഓരോരുത്തരേയും നീ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചത് … ആ pocket ൽ താങ്ങാവുന്നതിനപ്പുറം കൂട്ടുകാർ സമ്മാനിച്ച തുക നീ പുഞ്ചിരിയോടെ ഏറ്റത്….
പ്രിയ സ്നേഹിതാ… നിന്റെ ദാരിദ്ര്യം പോലും നീ ആഘോഷത്തോടെ ഞങ്ങളോട് പറഞ്ഞത് …ഒരു കലാകാരനും അടച്ചുറപ്പുള്ള.. അച്ചടക്കമുള്ള ഒരു ജീവിതം നഷ്ടപ്പെടുത്തരുത് എന്നുള്ള സന്ദേശമായിരുന്നോ നിന്റെ ജീവിതം ..? ഇനിയും മുസ്ലിം ജനിക്കണം .. ഈ മണ്ണിൽ .. എന്നിട്ട് ലോകം അംഗീകരിക്കുന്ന ഒരു നടനാകണം ..നിന്നിലൂടെ ഈ നാട് അറിയണം .. അതുകൊണ്ട് പ്രിയപ്പെട്ട ഞങ്ങളുടെ നിഷേധി… കൂട്ടുകാരാ.. ഞാൻ നിനക്ക് വിട പറയില്ല .. ഞാൻ മാത്രമല്ല നിന്നിലെ നടനെ ആഗ്രഹിക്കുന്നവരാരും …വിട പറയില്ല ….
അഹമ്മദ് മുസ്ലിം … ലോകം കീഴടക്കേണ്ട ഒരു നടൻ .. വിധിയുടെ കറുത്ത ചിറകടിയിൽ ദാരുണമായി തിരസ്ക്കരിക്കപെട്ടു പോയവൻ …'…
Posted by Sandhya Rajendran on Thursday, 17 December 2020
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here