കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; തൃശൂരില്‍ മുരളീധരന്‍ അനുകൂലികളുടെ പോസ്റ്റര്‍; കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നിലനിന്ന ഗ്രൂപ്പ് പോരും അഭിപ്രായ വ്യത്യാസവും കൂടുതല്‍ മറനീക്കി പുറത്തുവരുന്നു. കെപിസിസി അധ്യക്ഷനെ മാറ്റണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടും കൊല്ലത്തുള്‍പ്പെടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരണം എന്നാവശ്യപ്പെട്ടും സേവ് കോണ്‍ഗ്രസ് എന്നപേരില്‍ ഫ്ലക്സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പൊട്ടിത്തെറിക്കാണ് വ‍ഴിവച്ചിരിക്കുന്നത്. മുരളീധരനെ കെപിസിസിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാ‍വശ്യപ്പെട്ട് തൃശൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് ഈ പോസ്റ്ററുകളില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു കമ്മിറ്റികളുടെ പേരിലാണ് ഈ പോസ്റ്ററുകള്‍ വന്നിട്ടുള്ളത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ കോഴിക്കോടും സമാനമായ ഫ്‌ളക്‌സുകള്‍ വന്നിരുന്നു. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നു തന്നെയായിരുന്നു ഈ ബോര്‍ഡുകളിലും എഴുതിയിരുന്നത്. എന്നാല്‍ ആരാണ് ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

നേരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണങ്ങള്‍ക്കെതിരെയാണ് കെ. മുരളീധരന്‍ രംഗത്തെത്തിയത്.

എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായതെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ലെന്നും. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

ആദ്യം രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കുക. ജംബോ കമ്മിറ്റി ആദ്യം പിരിച്ചുവിടണം. ഈ കമ്മിറ്റികള്‍ ഒരു ഭാരമാണ്. കെ.പി.സി.സി ഓഫീസില്‍ മുറി അടച്ചിരുന്ന് മൂന്നോ നാലോ നേതാക്കന്മാര്‍ ചര്‍ച്ച നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും മുരളീധരന്‍ ഉന്നയിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏറെ പിറകിലായിപ്പോയിരുന്നു. 321 പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. ബ്ലോക്കില്‍ 44ഉം ജില്ലാ പഞ്ചായിത്തില്‍ രണ്ടിടത്തുമാണ് യു.ഡി.എഫ് ജയിച്ചത്. അഞ്ച് കോര്‍പ്പറേഷനുകളില്‍ ഒരിടത്ത് മാത്രമാണ് യു.ഡി.എഫിന് ഭരണം നേടാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel