തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിദ്ധ്യം അമേരിക്കയിൽ ആശങ്ക പടർത്തുന്നു. നെയ്ഗ്ലേരിയ എന്നറിയപ്പെടുന്ന അമീബയുടെ സാന്നിദ്ധ്യമാണ് അമേരിക്കയിൽ തലവേദനയാകുന്നത്. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിൽ നെയ്ഗ്ലേരിയ അമീബ ബാധിച്ച 74 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തെക്കേ അമേരിക്കയിൽ നിന്നാണ് നെയ്‌ഗ്ലേരിയ ഫൌലറി എന്ന അമീബ വടക്കേ അമേരിക്കയിലേക്ക് വ്യാപിക്കുന്നത്. ഇതു സംബന്ധിച്ച് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ശുദ്ധജലത്തിലാണ് ഈ അമീബ കൂടുതലായി കാണപ്പെടുന്നത്. അമീബയുടെ സാന്നിദ്ധ്യമുള്ള തടാകങ്ങളിലോ അരുവികളിലോ നീന്തുകയോ മുങ്ങുകയോ ചെയ്യുമ്പോഴാണ് ഒരു വ്യക്തി രോഗബാധിതനാകുന്നത്. അമെബിക് മെനിംഗോഎൻസെഫാലിറ്റിസ് (പിഎഎം) ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.
മൃഗങ്ങളുടെയും മനുഷ്യരുടെയും മൂക്കിലൂടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്ന അമീബ തലച്ചോറിലുള്ള സെറിബ്രത്തിലേക്ക് പ്രവേശിക്കുന്നതോടെ അപകടകാരിയാകും. ഘ്രാണ നാഡികളിലൂടെ മസ്തിഷ്ക്കത്തിലെത്തുന്നതോടെ അമീബ മസ്തിഷ്ക കോശങ്ങളും കലകളും ഇവ ഭക്ഷിക്കാൻ തുടങ്ങുന്നു. എന്നാല്‍ ഈ അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളം കുടിക്കുന്നത് രോഗത്തിന് കാരണമാകില്ലെന്നാണ് സിഡിസി വ്യക്തമാക്കുന്നത്.
45 ഡിഗ്രി സെൽഷ്യസ് (113 ഡിഗ്രി ഫാരൻഹീറ്റ്) വരെ ചൂടുവെള്ളത്തിൽ നെയ്‌ഗ്ലേരിയ തഴച്ചുവളരുമെന്നതിനാൽ, ആഗോള താപനില കൂടുന്നതോടെ ഇതിന്‍റെ വ്യാപനം വർദ്ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. 1978 മുതൽ 2018 വരെയുള്ള കാലയളവിൽ ഈ അമീബയുടെ വ്യാപനം കൂടുതലാണെന്നും സിഡിസി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here