അഭയ കേസ് വിധിയ്ക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് സിസ്റ്റർ സെഫി:ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്  ഫാദര്‍ തോമസ് കോട്ടൂര്‍

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ  കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.

അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.

കേസില്‍ വിധി പറഞ്ഞിതിന് പിന്നാലെ പ്രതികളിലൊരാളായ സിസ്റ്റര്‍ സെഫി പൊട്ടിക്കരഞ്ഞിരുന്നു. അതേസമയം കോടതി വിധി കേട്ട ശേഷവും ഫാ.തോമസ് കോട്ടൂരിന് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. താന്‍ നിരപരാധിയെന്നാണ് ഫാദര്‍ തോമസ് കോട്ടൂര്‍ പ്രതികരിച്ചത് .കേസിന്റെ വിധി പ്രസ്താവത്തിന് ശേഷം ജയിലിലേക്ക് പോകുന്ന വഴിയാണ് തോമസ് കോട്ടൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

താന്‍ ഈ വിധി പ്രതീക്ഷിച്ചതല്ലെന്നും നിരപരാധിയാണെന്നുമായിരുന്നു തോമസ് കോട്ടൂര്‍ പ്രതികരിച്ചത്. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നും തോമസ് കോട്ടൂര്‍ പറഞ്ഞു.ദൈവമാണ് തന്റെ കാവല്‍ക്കാരനാണ് ദൈവം തനിക്കൊപ്പമുണ്ട്. ദൈവത്തിന്റെ പദ്ധതിയെന്താണോ അതുപോലെയായിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.

സെഫിക്കെതിരെ കൊലക്കുറ്റം തെളിവുനശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി കോടതി പറഞ്ഞു. കോട്ടൂരിനെതിരെ അതിക്രമിച്ചുകടക്കല്‍, ഗൂഢാലോചന കൊലക്കുറ്റം എന്നീ വകുപ്പുകളും തെളിഞ്ഞിരുന്നു.
പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News