അഭയ കൊലക്കേസിലെ കോടതി വിധി രാവിലെയാണ് വന്നത്. കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി പറഞ്ഞു. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും കോടതി പറഞ്ഞു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.
ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അഭയയുടെ മരണം ആത്മഹത്യയാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അഭയ കൊലക്കേസ്സ് വലിയ വാർത്തയാകുന്നത് . തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് തോമസ് മുന്നിട്ടിറങ്ങുകയായിരുന്നു.
ഫാ.തോമസ്‌കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.
അഭയ കേസില്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജുവും വെളിപ്പെടുത്തലുകളുമായി നേരത്തെ രംഗത്തെത്തിയിരുന്നു. അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെന്നും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയെന്നും അടയ്ക്കാ രാജു പറഞ്ഞിരുന്നു.
പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.
സി.ബി.ഐ ഓഫീസറായിരുന്ന വര്‍ഗീസ് പി. തോമസ്സ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ ആദ്യം എത്തിച്ചേര്‍ന്നെങ്കിലും കോടതിയില്‍ തെളിവുകളുമായി മുന്നോട്ട് പോകാന്‍ സി.ബി.ഐയ്ക്ക് തുടക്കത്തില്‍ സാധിച്ചില്ല.
പിന്നീട് സി.ബി.ഐ ഓഫീസര്‍ വര്‍ഗീസ് പി. തോമസ്സിന്റെ രാജിയും വിവാദമായി. അഭയ കൊലക്കേസ്സില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു ഘട്ടമായിരുന്നു ഇത്. കേസില്‍ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ തന്റെ മേലുദ്യോഗസ്ഥനും സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടുമായ വി. ത്യാഗരാജന്‍ നല്‍കിയെന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു വര്‍ഗീസ് പി. തോമസ്സിന്റെ രാജി.
2007 ഏപ്രിലില്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന് വെളിപ്പെട്ടതോടെ കേസ് വീണ്ടും വിവാദമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന റജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്ന് കോടതിയില്‍ പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടിലും തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്തമാക്കി.
2008 നവംബര്‍ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം.
അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ഈ മൂന്ന് പേരിലെത്തിയത്.
അഭയയുടെ ശിരോവസ്ത്രം, ചെരുപ്പ്, ഡയറി എന്നിവ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കിഷോര്‍ ഐ.എ.എസ്സില്‍ നിന്നും എഴുതി വാങ്ങിയത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളായിരുന്നു. കേസിലെ സുപ്രധാന തെളിവുകളായ ഇവ പിന്നീട് കാണാതായതിന് പിന്നില്‍ മൈക്കിളാണെന്ന് കണ്ടെത്തിഅദ്ദേഹത്തെ പ്രതി ചേര്‍ത്തു.
2019 ഓഗസ്റ്റ് 26നാണ് കേസ്സില്‍ വിചാരണ തുടങ്ങിയത്. ആകെ 177 സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസ്സില്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.
പയസ് ടെണ്‍ത് കോണ്‍വെന്റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ എന്നിവരുള്‍പ്പെടെയുള്ള മുഖ്യ സാക്ഷികൾ കൂറ് മാറിയിരുന്നു .സംഭവ ദിവസം ഒന്നാം പ്രതി തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴി സാക്ഷി വിസ്താരത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു.
കേസില്‍ നീതിപൂര്‍വ്വമായ വിധിയാണ് സി.ബി.ഐ കോടതിയുടേതെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോമോന്‍ പുത്തന്‍പുരക്കല്‍. നിരവധി അട്ടിമറികള്‍ നടന്ന കേസില്‍ ഒടുവില്‍ നീതി ലഭിച്ചിരിക്കുകയാണെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.
അഭയ കൊലക്കേസില്‍ ദൈവം ഒരു മോഷ്ടാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും ജോമോന്‍ പറഞ്ഞു. പ്രധാനപ്പെട്ട സാക്ഷികള്‍ വരെ കൂറുമാറിയ കേസില്‍ മോഷ്ടാവായ അടക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകമായത്. ഫാ.തോമസ് കോട്ടൂരിനെ ദുരൂഹസാഹചര്യത്തില്‍ കണ്ടുവെന്നായിരുന്നു രാജുവിന്റെ മൊഴി.
‘ദൈവം ഒരു മോഷ്ടാവിന്റെ രൂപത്തിലാണ് അഭയയെ കൊലപ്പെടുത്തിയപ്പോള്‍ അവിടെ വന്നുനിന്നത്. വേറൊരു ദൃക്‌സാക്ഷിയായ നെറ്റ് വാച്ച്മാനെ ഗുണ്ടകളെ വിട്ടു തല്ലിക്കാന്‍ ശ്രമം നടന്നിരുന്നു. അടയ്ക്കാ രാജുവിനെ സഭക്കാര്‍ ഇവിടെ വിചാരണക്ക് തൊട്ടുമുന്‍പ് തട്ടിക്കൊണ്ടു പോകാന്‍ നോക്കി. ഏറെ പ്രതികളെ മാറ്റിപ്പറിയപ്പിക്കാന്‍ നോക്കി. ചെമ്പുകമ്പി മോഷ്ടിക്കാനെത്തിയ അടക്കാ രാജുവിനെ വിലക്കെടുക്കാനുള്ള ശ്രമം വരെ നടന്നു. എന്നിട്ടും അഭയക്ക് നീതി കിട്ടിയേ മതിയാകൂ അതാണ് എന്റെ ജീവിതാഭിലാഷമെന്നാണ് രാജു പറഞ്ഞത്.’ ജോമോന്‍ പറഞ്ഞു.
ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്. ഇനി മരിച്ചാലും കുഴപ്പമില്ലെന്നും ജോമോന്‍ പുത്തൻപുരക്കൽ .
അഭയയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട അഭയ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നിര്‍ദേശ പ്രകാരം 1993 മാര്‍ച്ച് 29 ന് കേസ്സ് സി.ബി.ഐ ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് തുടക്കത്തില്‍ തന്നെ സി.ബി.ഐ കണ്ടെത്തി.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.ഫാ.തോമസ്‌കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്.
ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസിനാണ് 28 വര്‍ഷമെടുത്തത്’; ജഡ്ജിക്കും ഒപ്പം നിന്നവര്‍ക്കും അഭയയുടെ സഹോദരന്‍ ബിജു നന്ദി പറഞ്ഞു കേരളത്തിലെ മാധ്യങ്ങള്‍ ഈ കേസില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും ജോമോന്‍ പുത്തന്‍പുരയ്ക്കലിനും നന്ദി അറിയിക്കുന്നെന്നും ബിജു പറഞ്ഞു.
എല്ലാവരുടെയും സഹകരണം കൊണ്ടാണ് കേസില്‍ വിധി വന്നിരിക്കുന്നത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പ്രതികളാണെന്ന് കണ്ടെത്തിയതില്‍ ഒരുപാട് സന്തോഷം. ദൈവത്തിന്റെ ഇടപെടലുകൊണ്ടാണ് ഇത് നടന്നത്. എത്രയോ തവണ ഫയലുകള്‍ ക്ലോസ് ചെയ്തു, എന്നിട്ടും ഓരോരോ സാഹചര്യങ്ങള്‍ കൊണ്ട് കേസ് പരിഗണിക്കപ്പെട്ടു.
എന്നെയും എന്റെ കുടുംബത്തെയും സഹായിച്ച നിരവധി ആളുകളുണ്ട്. ഞങ്ങളെ പള്ളിയിലുള്ളവരല്ലെങ്കിലും ഈ കേസ് തെളിയണമെന്നാഗ്രഹിച്ച പള്ളീലച്ചന്മാരും സിസ്റ്റര്‍മാരുമുണ്ട്, അവര്‍ക്കൊക്കെ നന്ദി.
ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷമെടുത്തത്. ഞങ്ങള്‍ക്കൊപ്പം നിന്ന ജനങ്ങള്‍ക്കും നന്ദി പറയുന്നു. കേസില്‍ അന്തിമ തീരുമാനം വന്നതില്‍ സന്തോഷം തോന്നുന്നുവെന്നും ബിജു പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here