അഭയ വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷനൽകണമെന്ന് സിസ്റ്റർ ലൂസി കളപ്പുര കൈരളി ന്യൂസിനോട് .കുറ്റം മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും നടത്തിയ ശ്രമങ്ങൾക്കൂടി പരിഗണിക്കണം.ലക്ഷകണക്കിന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചവർക്കുള്ള തിരിച്ചടി എല്ലാവർക്കും പാഠമാകണമെന്നും അനീതികളോട് പ്രതികരിക്കുന്നവർക്ക് കരുത്താണ് വിധിയെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
അഭയ കൊലക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് സി.ലൂസി കളപ്പുരക്കല്‍. അഭിമാനകരമായ ദിവസമാണിതെന്നും കോടികള്‍ ചെലവഴിച്ച് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ മൂടിവെക്കാമെന്ന് ആരും ഇനി വിചാരിക്കില്ലെന്നും സി.ലൂസി കളപ്പുരക്കല്‍ രാവിലെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here