സുഗതകുമാരിയുടെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്; മരണത്തില്‍ അനുശോചിച്ച് മന്ത്രി എ.കെ ബാലന്‍

മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ട പ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കോവിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി കവര്‍ന്നെടുത്തിരിക്കുന്നത് ഏറെ ദുഃഖകരമാണ്.

കവയിത്രി, പ്രകൃതി സംരക്ഷക, ഭാഷാ സംരക്ഷക, നിരാലംബരുടെ സംരക്ഷക എന്നീ നിലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അവര്‍ സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയും ശക്തമായി നിലകൊണ്ടു.

വനിതാ കമീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. മലയാള ഭാഷ ഭരണതലത്തിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിലും നിര്‍ബന്ധമാക്കുന്നതില്‍ സുഗതകുമാരിയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നു.

രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തിയ സാഹിത്യകാരിയായിരുന്നു. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍, ബാലാവകാശങ്ങള്‍ എന്നിവ കവിതയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൊണ്ടുവരുന്നതില്‍ സുഗതകുമാരിയുടെ പങ്കു വലുതാണ്.

കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ്. ജീവിതാവസാനം വരെ കാടിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി അവര്‍ നിലകൊണ്ടു. പൊതുജീവിതത്തിലെ ഉന്നതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലവും ശ്രദ്ധിച്ചു.

അഭയ എന്ന സ്ഥാപനം നിരാലംബരായ നിരവധി പേര്‍ക്ക് അഭയം നല്‍കി. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ രൂപീകരണം മുതല്‍ ഭരണസമിതി അംഗമായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര്‍ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

സൈലന്റ് വാലി സംരക്ഷണ സമരത്തിന്റെ മുന്‍നിരയില്‍ അവര്‍ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ പരിസ്ഥിതി സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയിലെ കൃഷ്ണവനം.

ഒരു മൊട്ടക്കുന്നിനെയാണ് നിത്യഹരിതവനമാക്കി അവര്‍ മാറ്റിയെടുത്തത്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും അവര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ പച്ചപ്പ് വീണ്ടുമെടുക്കാന്‍ സഹായിക്കുന്ന ഹരിതം മിഷന്റെ പ്രവര്‍ത്തനങ്ങളിലും അവരുടെ പങ്കുണ്ടായിരുന്നു. ഭാഷ, പരിസ്ഥിതി എന്നീ മേഖലകളില്‍ സുഗതകുമാരിയുടെ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു.

മണ്ണിനെയും മാതൃഭാഷയെയും വളരെയേറെ സ്‌നേഹിച്ച സുഗതകുമാരിയുടെ വിയോഗം കേരളത്തിന് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here