‘കൂടെ മുങ്ങാൻ ആരേലും ഉണ്ടോ ? എനിക്കിപ്പം മുങ്ങണം !!” അനിലേട്ടനെ പ്രലോഭിപ്പിച്ച മായാനദികൾ.

‘കൂടെ മുങ്ങാൻ ആരേലും ഉണ്ടോ ?
എനിക്കിപ്പം മുങ്ങണം !!”
അനിലേട്ടനെ പ്രലോഭിപ്പിച്ച മായാനദികൾ.

അനിൽകുമാർ നെടുമങ്ങാടിനെ കുറിച്ച് ലിജീഷ് കുമാർ എഴുതിയ ഹൃദയം തോടും കുറിപ്പ് .മരണം ഒരു aesthetic event ആക്കി അനിൽ നെടുമങ്ങാട് മടങ്ങുകയാണ്. അയാൾക്ക് പാകമുള്ള ആയിരം കുപ്പായങ്ങൾ തുന്നിയ കഥയുടെ കടലാസുകൾ തോണികളായി ഒഴുകിപ്പോകുന്ന നദിയുടെ കരയിലാണ് ഞാൻ. അനിലേട്ടാ, ഞങ്ങൾക്കീ നദി മായാ നദിയില്ല, മരണ നദിയാണ്. ഇപ്പോൾ ഈ നദി ചെമന്നിരിക്കുന്നത് ഞങ്ങളുടെ ജീവരക്തം കലർന്നാണ്, നിങ്ങളുടെയല്ല !!

കുറിപ്പിന്റെ പൂർണ്ണ രൂപം

മരണം ഒരു aesthetic event ആവണമെന്ന് മോഹിക്കുന്നവരുണ്ട്. പ്രേമംപോലെ, പ്രിയപ്പെട്ടൊരാളുടെ കൂട്ടിരിപ്പ് പോലെ, ഒരുപാടിഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോലെ ഒന്ന്. പൂക്കളെക്കണ്ടാൽ, മല കണ്ടാൽ, കടലു കണ്ടാൽ, കാടു കണ്ടാൽ എന്ത് തോന്നുമോ ആ അനുഭവം ജനിപ്പിക്കുന്ന ഒന്ന്. അവരുടെ വിചാരം എല്ലാവരും അവരെപ്പോലെയാണെന്നാണ്. പോരുന്നോ പോരുന്നോ എന്ന് ചോദിച്ചു കൊണ്ടിരിക്കും. എനിക്ക് പേടിയാണ് ആ വിളിയെ. എനിക്ക് പേടിയാണ് മരണത്തെ.

തൊണ്ടയില്‍ കാൻസർ വന്നാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍ മരിക്കുന്നത്. രമണമഹര്‍ഷി മരിക്കുന്നത് രക്താര്‍ബുദം വന്നാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയ ചെയ്തു നീക്കിയതിനുശേഷം വന്ന രോഗമാണ് ടാഗോറിനെ കൊണ്ടുപോയത്. ആല്‍ഡസ് ഹക്സിലിക്കും ഫ്രോയിഡിനും കവിളിലായിരുന്നു കാൻസർ. റോഡ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ വാനിടിച്ചാണ് റൊളാങ് ബാര്‍ഥിന്റെ മരണം. പ്രദീപൻ പാമ്പിരിക്കുന്നും എം.സുധാകരനും വണ്ടിയിടിച്ചാണ് മരിക്കുന്നത്. കാറ് മരത്തിലിടിച്ചാണ് അല്‍ബേര്‍ കാമുവിന്റെ മരണം. കഴുത്തിൽ കിടന്ന സ്കാർഫ് കാറിന്റെ ടയറിൽ ചുറ്റിയാണ് ഇസഡോറ ഡങ്കൻ മരിക്കുന്നത്. എന്നെ മോഹിപ്പിച്ചവരെല്ലാം എന്നെ പേടിപ്പിച്ച് മരിച്ചവരാണ്. അനിലേട്ടനുമതെ,

”മുരളി ഒക്കെ ആയതു പോലെ ആവേണ്ടിയിരുന്ന ആളാണ്. എന്തൊരു ഷോക്കാണ് !!” എന്ന മനീഷ് നാരായണൻ്റെ മെസേജ് വായിച്ചാണ് ഇന്നുണർന്നത്. ശരിയാണ്, ഇക്കാലം കൊണ്ട് – ഇച്ചെറിയ കാലം കൊണ്ട് അയാൾ ചെയ്തതത്രയും ചിരന്തനമൂല്യമുള്ളവയായിരുന്നു. മോണ്യുമെന്റല്‍ വര്‍ക്ക് എന്നു പറയും ഇംഗ്ലീഷിൽ.

ചില മരണങ്ങൾ മോണ്യുമെന്റല്‍ വര്‍ക്കാണ്. അങ്ങനെ കിടക്കും മനസ്സിൽ. കഴുത്തിൽ സ്കാർഫ് കുരുങ്ങി ഇസഡോറയ്ക്ക് ശ്വാസം മുട്ടുന്നത് കണ്ട് എത്ര രാത്രികളിൽ ഞാനുണർന്നിട്ടുണ്ട്. ഇനിയുള്ള ഉറക്കം കെടുത്താൻ ഒരു മായാ നദിയെ എൻ്റെ കട്ടിലിനു ചുറ്റും നിക്ഷേപിച്ചാണ് അയാൾ മടങ്ങുന്നത്.

അയാൾക്ക് ചുറ്റും ഈ നദി എപ്പോഴുമുണ്ടായിരുന്നു. നോക്കൂ ആദ്യത്തെ പടത്തിലെ കൈ വിടർത്തി തുഴഞ്ഞ് പോകുന്ന കരുത്തുള്ള ഉന്മാദി അയാളാണ്. രണ്ടാമത്തെ പടത്തിൽ കൈ അടക്കി വെച്ച് മുങ്ങാനൊരുങ്ങുന്നതും അയാളാണ്. ഈ രണ്ട് പടങ്ങൾക്കിടയിൽ മൂന്ന് വർഷങ്ങളുടെ വിടവുണ്ട്. ആദ്യത്തെപ്പടം 2017 ഡിസംബറിലെയാണ്, രണ്ടാമത്തേത് 2020 ഡിസംബറിലെയും.

ആദ്യത്തെ പടത്തിന് അയാളെഴുതിയ ക്യാപ്ഷൻ, ”ഇപ്പം നദിയുടെ സീസണാണല്ലോ.. മായയെങ്കീ മായ, നദിയെങ്കീ നദി, മുങ്ങാം. കൂടെ മുങ്ങാൻ ആരേലും ഉണ്ടെങ്കീ ഇപ്പം മുങ്ങണം.” എന്നായിരുന്നു. 2017 ഡിസംബർ 29 നാണത്. കൂടെ ആരുമുണ്ടായില്ല, മൂന്ന് കൊല്ലങ്ങൾക്കിപ്പുറം രണ്ടാമത്തെ പടത്തിന് അടിക്കുറിപ്പെഴുതാൻ കാത്ത് നിൽക്കാതെ അയാളൊറ്റയ്ക്ക് മുങ്ങി.

മരണം ഒരു aesthetic event ആക്കി അനിൽ നെടുമങ്ങാട് മടങ്ങുകയാണ്. അയാൾക്ക് പാകമുള്ള ആയിരം കുപ്പായങ്ങൾ തുന്നിയ കഥയുടെ കടലാസുകൾ തോണികളായി ഒഴുകിപ്പോകുന്ന നദിയുടെ കരയിലാണ് ഞാൻ. അനിലേട്ടാ, ഞങ്ങൾക്കീ നദി മായാ നദിയില്ല, മരണ നദിയാണ്. ഇപ്പോൾ ഈ നദി ചെമന്നിരിക്കുന്നത് ഞങ്ങളുടെ ജീവരക്തം കലർന്നാണ്, നിങ്ങളുടെയല്ല !!
Lijeesh Kumar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News