ഇടതുപക്ഷത്തിനൊപ്പം മാത്രം സഞ്ചരിച്ച ചരിത്രമുള്ള കൊല്ലം ജില്ലാ പഞ്ചായത്തിൽ അഡ്വ. സാം കെ ഡാനിയൽ പ്രസിഡന്റാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്ന ഏണസ്റ്റാകും കൊല്ലം കോർപറേഷൻ മേയർ.
ഞായറാഴ്‌ച ചേർന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അഡ്വ. സാം കെ ഡാനിയലിനെ എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എൽഡിഎഫ് ധാരണപ്രകാരമാണ് സിപിഐ പ്രതിനിധി ആദ്യടേമിൽ പ്രസിഡന്റാകുക. മേയർ സ്ഥാനാർഥിയായി പ്രസന്ന ഏണസ്റ്റിനെ മത്സരിപ്പിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
നെടുവത്തൂർ ഡിവിഷനിൽനിന്ന് വിജയിച്ച അഡ്വ. വി സുമലാലാണ് എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കാവനാട് ഡിവിഷൻ പ്രതിനിധിയായ കൊല്ലം മധുവാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി .
പുനലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സണായി നിമ്മി എബ്രഹാം, കരുനാഗപ്പള്ളിയിൽ ചെയർമാനായി കോട്ടയിൽ രാജു, പരവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സണായി ഒ ഷൈലജ, വൈസ് ചെയർമാനായി എ സഫറുള്ള, കൊട്ടാരക്കരയിൽ വൈസ് ചെയർപേഴ്‌സണായി അനിതഗോപകുമാർ എന്നിവരെ മത്സരിപ്പിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ ഷാജുവിനെ എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. എൽഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ട് വർഷമാണ് കേരളകോൺഗ്രസ് ബി പ്രതിനിധി ചെയർമാനാകുക.
പുനലൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാനായി വി പി ഉണ്ണിക്കൃഷ്‌ണൻ, കരുനാഗപ്പള്ളിയിൽ വൈസ് ചെയർമാനായി ……എന്നിവരെ മത്സരിപ്പിക്കാൻ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌അംഗമായ സാം കെ ഡാനിയൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
വി സുമലാൽ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ സെക്രട്ടറി, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സിപിഐ അഞ്ചാലുംമൂട് അസിസ്റ്റന്റ് സെക്രട്ടറിയും പടിഞ്ഞാറെകൊല്ലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് കൊല്ലം മധു. യുവമേള പബ്ലിക്കേഷൻ പുസ്‌തക പ്രസാദകനായ മധു ഇടപ്പള്ളി സ്‌മാരക സമിതി ചെയർമാനുമാണ്.
നിമ്മി എബ്രഹാം സിപിഐ എം പുനലൂർ ടൗൺ ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമാണ്. വി പി ഉണ്ണിക്കൃഷ്‌ണൻ മുൻ മുനിസിപ്പല്‍ വൈസ് ചെയർമാനായിരുന്നു. അനിത ഗോപകുമാർ സിപിഐ എം ഇടിസി ബ്രാഞ്ച്അംഗമാണ്. കോട്ടയിൽ രാജു സിപിഐ എം കരുനാഗപ്പള്ളി ടൗൺ ലോക്കൽകമ്മിറ്റി അംഗവും നിർമാണത്തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡന്റുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here