പാലക്കാട് മിശ്ര വിവാഹിതനായ യുവാവിന് നേരെ ഭാര്യയുടെ കുടുംബത്തിന്‍റെ വധശ്രമം. മങ്കര സ്വദേശിയായ അക്ഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവാഹ ശേഷം നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അക്ഷയും ഭാര്യ സുറുമിയും പറഞ്ഞു.
ഒക്ടോബര്‍ 2നാണ് മങ്കര സ്വദേശിയായ അക്ഷയും സുറുമിയും വിവാഹിതരായത്. വിവാഹ ശേഷം സുറുമിയുടെ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഭാര്യയുടെ അമ്മാവന്‍മാരായ അബുതാഹിർ, ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ അക്ഷയ്ക്ക് നേരെ ആക്രമണമുണ്ടായത്.
മുഖത്തും കാലിനും ആക്രമണത്തില്‍ പരുക്കേറ്റു. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ആറംഗ സംഘം ആക്രമിച്ചതെന്നും മൂന്നാമത്തെ തവണയാണ് തനിക്കെതിരെ വധശ്രമം നടക്കുന്നതെന്ന് അക്ഷയ് പറഞ്ഞു.
അക്ഷയുമായുള്ള വിവാഹത്തില്‍ താത്പര്യമില്ലാതിരുന്ന കുടുംബാംഗങ്ങള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുറുമി പറഞ്ഞു.
സംഭവത്തില്‍ സുറുമിയുടെ അമ്മാവന്‍മാരായ അബു താഹിര്‍, ഹക്കിം എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അടിപിടി കേസിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിന് കേസെടുക്കണമെന്നാണ് അക്ഷയുടെ കുടുംബത്തിന്‍റെ ആവശ്യം.
തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിന് പിന്നാലെ നടന്ന സംഭവത്തില്‍ ജാഗ്രത പാലിക്കാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here