നാടിന്‍റെ എല്ലാഭാഗങ്ങളിലും വികസനം സാധ്യമാക്കും: മുഖ്യമന്ത്രി

എറണാകുളം: സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് ഈ സര്‍ക്കാര്‍ തുടക്കം മുതൽ ലക്ഷ്യമിടുന്നതെന്നും ഇതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അടുത്ത തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ സംവാദനത്തിനായി സംഘടിപ്പിച്ച എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാവരിലും വികസനത്തിന്‍റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്‍റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്‍റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാലര വര്‍ഷക്കാലം ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത വിവിധ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വന്നിട്ടും കേരളത്തിന്റെ വികസനം മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാരിന് സാധിച്ചു. പ്രകടനപത്രികയില്‍ അക്കമിട്ട് നിരത്തിയ 600 വാഗ്ദ്ധാനങ്ങളില്‍ 570ഉം നടപ്പിലാക്കി, വര്‍ഷാവര്‍ഷം പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാനും സാധിച്ചു.

പ്രകടനപത്രികയ്ക്ക് പുറത്തുള്ള നൂറുകണക്കിന് വികസന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ സംസ്ഥാനത്ത് നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുവാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഖി മുതല്‍ കോവിഡ് വരെ, നൂറ്റാണ്ടിലെ പ്രളയം ഉള്‍പ്പെടെ വിവിധ പ്രതിസന്ധികള്‍ കുറഞ്ഞ ഇടവേളകളില്‍ സംഭവിച്ചപ്പോള്‍ നാട് ഒറ്റക്കെട്ടായി അതിനെ നേരിട്ടതും അതിജീവിച്ചതും ലോകം ശ്രദ്ധിച്ചു. ഈ നാടിന്‍റെ പ്രത്യേകതയാണ് അതിന് വഴിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തപ്പോഴാണ് സര്‍ക്കാര്‍ സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചത്. വിസ്മയകരമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ കുടുംബങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറായി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏഴ് ലക്ഷംടണ്ണായിരുന്നു സംസ്ഥാനത്തെ കാര്‍ഷിക ഉത്പാദനമെങ്കില്‍ നിലവില്‍ അത് 15 ലക്ഷം ടണ്ണായി ഉയര്‍ന്നു. തരിശ് രഹിത പദ്ധതികള്‍ വിജയം കണ്ടു. തരിശ് രഹിത ജില്ല പദ്ധതിയിലേക്കാണ് ഇനി കടക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കൂടുതലായി കടന്നുവരുന്നു.

സ്റ്റാര്‍ട്ടപ്പുകളും വിവിധ പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു. സ്റ്റാര്‍ട്ടപ് വികസനത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ യുവാക്കൾ തൊഴിൽ ദാതാക്കളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. ഇതിലൂടെ പുതിയൊരു വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്.

ഇത്തരം വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അനുമതികള്‍ നേടിയാല്‍ മതിയെന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിരഹിത, നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന ഖ്യതി ആഗോളതലത്തില്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറായി. കൂടുതല്‍ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രളയാനന്തരം സര്‍ക്കാര്‍ ആരംഭിച്ച കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ പദ്ധതി പഴയതിനെ പുന:സ്ഥാപിക്കലല്ലെന്നും ഒരു കാലാവസ്ഥക്കെടുതിക്കും തകര്‍ക്കാനാവാത്ത കേരളത്തിന്‍റെ സൃഷ്ടിയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്‍റെ ഭാവിവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വ്യത്യസ്തമായ നാല് മിഷനുകള്‍ക്ക് രൂപം നല്‍കിയത്.

അവയിലൂടെ മികച്ച പുരോഗതി കൈവരിക്കാനായി. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകും. ഹരിതകേരള മിഷനിലൂടെ പുതിയ ഒരു സംസ്കാരം കേരളത്തിലുണര്‍ന്നു. മാലിന്യകൂമ്പാരങ്ങള്‍ വികസിത സമൂഹത്തിന്‍റെ ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ താല്‍പര്യമുള്ളവര്‍ ദുഖിതരായിരുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസമേഖല തകരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. നാടും, നാട്ടുകാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഇതിനൊപ്പം നിന്നു. നിലവില്‍ പൊതുവിദ്യാഭ്യാസമേഖല കരുത്താര്‍ജ്ജിച്ചു.

നാലര വര്‍ഷത്തിനുള്ളില്‍ ഏഴ് ലക്ഷത്തോളം പുതിയകുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ എത്തിയത് പദ്ധതിയുടെ വിജയമാണ്. ഏറ്റവും പിന്നാക്കമേഖലയില്‍ നിന്നുള്ള പിന്നാക്കവിഭാഗത്തിലെ കുട്ടിക്കും ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്ക് സാധിച്ചു.

ആര്‍ദ്രം മിഷനിലൂടെ പൊതു ആരോഗ്യരംഗത്ത് വന്ന മാറ്റങ്ങള്‍ക്ക് എല്ലാവരും അനുഭവ സാക്ഷികളാണ്. വികസിത രാഷ്ട്രങ്ങള്‍പോലും കോവിഡ് മഹാമാരിക്ക് മുന്നില്‍ വീണുപോയപ്പോള്‍ കേരളത്തിന് വീഴ്ചയുണ്ടായില്ല. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍കോളേജ് വരെ ആരോഗ്യരംഗത്തുണ്ടായ മാറ്റം നാട്ടിലെല്ലാവരുടെയും ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതായിരുന്നു.

നാട് വികസിക്കുമ്പോഴും സ്വന്തമായ ഭവനം എന്ന ആഗ്രഹം സാധിക്കാത്തവര്‍ ലക്ഷങ്ങളായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ലൈഫ് മിഷന് രൂപം നല്‍കിയത്. 2.50 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കാന്‍ ലൈഫ് മിഷനിലൂടെ സര്‍ക്കാരിന് സാധിച്ചു. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കി ലൈഫ് മിഷന്‍ പ്രവര്‍ത്തനം നല്ലരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ ജില്ലകളിലായി നടത്തുന്ന മുഖാമുഖം പരിപാടികളിലൂടെ സമാഹരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദസില്‍ നിന്നുയര്‍ന്ന വിവിധ നിര്‍ദ്ദേശങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇടുക്കി ജില്ലയില്‍ നിശ്ചയിച്ചിരുന്ന മുഖാമുഖം പരിപാടി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എറണാകുളം ടി.ഡി.എം ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം.കെ സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മുരളി തുമ്മാരുകുടി, കെ.എല്‍ മോഹനവര്‍മ്മ, സ്വാമി ശിവസ്വരൂപാനന്ദ, ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ്, ബിഷപ്പ് മാര്‍ തിയോഡോസിയസ്, മുന്‍ എം.പി പി. രാജീവ്, കൊച്ചിമേയര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, സി. എൻ മോഹനൻ, സത്യൻ മൊകേരി, എം.എല്‍.എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ മാക്സി തുടങ്ങിയവര്‍ പങ്കെടുത്തു.

വാട്ടർ ഒളിംപിക്സ് മുതൽ യൂണിവേഴ്സൽ ബേസിക് ഇൻകം പദ്ധതി വരെ

മുഖാമുഖത്തിലുയർന്നത് ഭാവി കേരളത്തിന് അടിത്തറയാകേണ്ട സുപ്രധാന നിർദേശങ്ങൾ.

ഭാവി കേരളത്തിൻ്റെ വികസന സങ്കൽപ്പങ്ങളെക്കുറിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ മുഖാമുഖം പരിപാടിയിലുയർന്നത് സുപ്രധാന നിർദ്ദേശങ്ങൾ. യോഗത്തിൽ നേരിട്ട് അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർക്കും അഭിപ്രായങ്ങൾ വിശദമായി എഴുതി നൽകാനും അവസരമുണ്ട്.

സദസിലുയർന്ന അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം ശ്രവിച്ച മുഖ്യമന്ത്രി ഇവ പരിഗണിച്ച് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് അറിയിച്ചു. പ്രൊഫ. എം.കെ. സാനുവാണ് അഭിപ്രായപ്രകടനങ്ങൾക്ക് തുടക്കമിട്ടത്. ജനങ്ങളുടെ അഭിപ്രായം മാനിച്ചും പരിഗണിച്ചും മുന്നോട്ട് പോകുന്ന രീതി ജനാധിപത്യത്തിൻ്റെ ഉത്തമ മാതൃകയാണെന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ആസൂത്രിതമായി പദ്ധതികൾ നടപ്പാക്കിയാണ് സർക്കാർ മുന്നേറിയത്. മഹാപ്രളയവും മഹാമാരിയും സേനാനായകൻ്റെ ധീരതയോടെയും യോഗിയുടെ ക്ഷമയോടെയും നേരിട്ട നേതൃത്വമാണിത്. എറണാകുളത്ത് കാൻസർ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കും അംഗ പരിമിതർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കും കാര്യക്ഷമമായ പ്രവർത്തനമാണ് സർക്കാർ നടത്തിയത്. എല്ലാവർക്കും മനോഹരമായ ജീവിതം സാധ്യമാക്കുക എന്ന സ്വപ്നത്തിലേക്ക് സാഹസികമായി നടന്നു കയറുന്ന മുഖ്യമന്ത്രിക്ക് അദ്ദേഹം ആശംസകളർപ്പിച്ചു.

സുപ്രധാന നിർദ്ദേശങ്ങൾ:

എൻ.എസ്. മാധവൻ
വിവിധ സർക്കാർ ക്ഷേമപെൻഷനുകൾ ഒരു കുടക്കീഴിലാക്കി എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന യൂണിവേഴ്സൽ ബേസിക് ഇൻകം പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന ആശയമാണ് എൻ.എസ്. മാധവൻ അവതരിപ്പിച്ചത്.

ഡോ. ജോസ് ചാക്കോ പെരിയപ്പുറം

അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്തെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. ജീവിച്ചിരിക്കുന്ന വ്യക്തികളുടെയും മരിച്ച വ്യക്തികളുടെയും അവയവ മാറ്റം സംബന്ധിച്ച് ക്രമീകരണമുണ്ടാക്കണം.

ഫ്ളാറ്റുകളിലെ അസോസിയേഷനുകൾക്ക് നിയമപരമായ സംരക്ഷണം നൽകണം. ഇതിനായി നിയമ നിർമ്മാണം നടത്തണം.

മുരളി തുമ്മാരുകുടി
നിർമ്മിത ബുദ്ധി രംഗത്ത് നിരവധി സാധ്യതകളാണുള്ളത്. ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കണം.

കോവിഡിനെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഷെയേഡ് വർക്ക് സ്പേസ് സജ്ജമാക്കണം. അവരുടെ കഴിവുകളെ നാട്ടിൽ തന്നെ പ്രയോജനപ്പെടുത്താൻ ഇതുവഴി കഴിയും.

യൂണിവേഴ്സിറ്റികളുടെ തലപ്പത്ത് കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം.

ജോസ് ഡൊമിനിക്ക്

ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. കേരളത്തിലുണ്ടാകാൻ പോകുന്ന ഫാം ബൂമിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഫാം ടൂറിസത്തിന് നിരവധി അവസരങ്ങളുണ്ട്.

ഓരോ മണിക്കൂറും ഇടവിട്ട് കേരളത്തിലുടനീളം സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ ആരംഭിക്കണം.

മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം. വ്യത്തിയും ഹരിതാഭയുമുള്ള ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കണം.

കെ.എൽ. മോഹനവർമ്മ
കേരളത്തിലെ ജലസ്രോതസുകളെ പ്രയോജനപ്പെടുത്തി വാട്ടർ ഒളിംപിക്സ് ആരംഭിക്കണം.

മഴക്കാടുകളിലെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തണം. ഇതിന് ആശയപരമായ തുടക്കമിടണം. കൂടുതൽ യുവാക്കളെ ഈ രംഗത്തിറക്കണം .

പ്രസാദ് പണിക്കർ
ഊർജ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഹൈഡ്രജൻ ഫ്യുവൽ, നാച്ചുറൽ ഗ്യാസ് തുടങ്ങിയ
പുതിയ ഊർജ സ്രോതസുകൾ ഉപയോഗത്തിൽ വന്നു. ഇതിൻ്റെ ഘടകങ്ങൾ നിർമ്മിക്കാനുള്ള ഡിജിറ്റൽ എക്കോ സിസ്റ്റം സജ്ജമാക്കണം.

വ്യവസായ പാർക്കുകളിലെ സ്ഥലത്തിൻ്റെ വാടകയിനത്തിൽ കുറവ് വരുത്തണം.

ഹരികുമാർ, എം.ഡി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

വേൾഡ് എക്ണോമിക് ഫോറം ഇൻഡക്സിൻ്റെ മാതൃകയിൽ കേരളത്തിൽ പഠനം നടത്തണം. വ്യാവസായിക രംഗത്തുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്നതിനാണിത്.

സംസ്ഥാനത്തിന് മാത്രമായി പ്രത്യേക കയറ്റുമതി നയം രൂപീകരിക്കണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൺസൾട്ടൻസി സപ്പോർട്ട് ഉറപ്പാക്കണം. ഷോപ്പ് സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് നിയമ പ്രകാരമുള്ള രജിസ്ട്രേഷൻ വ്യവസ്ഥകൾ ലളിതമാക്കണം.

സ്വാമി ശിവസ്വരൂപാനന്ദ
ജാതിയില്ലാ വിളംബരവുമായി ബന്ധപ്പെട്ട് അദ്വൈതാശ്രമം സമർപ്പിച്ച നിർമ്മാണ പദ്ധതിക്ക് സഹായം നൽകണം.

പൊതു ശൗചാലയങ്ങൾ നിർമ്മിക്കണം
ബിഷപ്പ് മാർ ഗ്രിഗോറിയോസ്

മാലിന്യ മുക്ത കേരളം കൂടുതൽ പ്രാധാന്യത്തോടെ നടപ്പാക്കണം. നിലവാരമുള്ള റോഡുകൾ നിർമ്മിക്കണം. തീരദേശ മേഖലയിൽ കടൽക്ഷോഭത്തെ ചെറുക്കാൻ കടൽഭിത്തി നിർമ്മിക്കണം. ഭിന്നശേഷിക്കാരും ബുദ്ധിമാന്ദ്യമുള്ളവരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഇത്തരം കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം നൽകണം. ഇത്തരം കുട്ടികളെ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണം.

ബിഷപ്പ് മാർ തിയോഡോസിയസ്
മുവാറ്റുപുഴ ജില്ല രൂപീകരിക്കണം.

ബാലചന്ദ്രൻ ചുള്ളിക്കാട്
കേരളത്തിലെ ഇടതുപക്ഷ അവബോധം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. മതനിരപേക്ഷ, സോഷ്യലിസ്റ്റ് സംസ്കാരം പ്രചരിപ്പിക്കാൻ ഇവ സിലബസിൽ ഉൾപ്പെടുത്തണം.

ഡോ. മ്യൂസ് മേരി ജോർജ്
ഓട്ടിസം, ഭിന്നശേഷി കുട്ടികൾക്കായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സ്കൂളുകൾ ആരംഭിക്കണം. വയോജനങ്ങൾക്കായുള്ള പകൽ വീടുകളുടെ പ്രവർത്തനം സജീവമാക്കണം. ഇതിൻ്റെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്നതിന് പോലീസിന് ഇടയ്ക്കിടെ റിഫ്രഷർ കോഴ്സ് നടത്തണം. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ശക്തമാക്കണം. പച്ചക്കറി – മത്സ്യ മാർക്കറ്റുകളോട് ചേർന്ന് ഉറവിട മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കണം. ആത്മഹത്യ ചെയുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകണം. ഇത് സ്കൂൾ സിലബസിൻ്റെ ഭാഗമാക്കണം. പൊതു ശൗചാലയങ്ങൾ നിർമ്മിക്കണം. കരയിടിച്ചിൽ ഉണ്ടാകാതെ പുഴയോരങ്ങളെ സംരക്ഷിക്കണം. നടപ്പാതകൾ കയ്യേറുന്നത് തടഞ്ഞ് നടപ്പാതകൾ കാൽനടയാത്രക്കാരൻ്റെ അവകാശമാക്കി സംരക്ഷിക്കണം.

ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി- തിരുവനന്തപുരം യാത്രാ സമയം കുറയ്ക്കുന്നതിന് ഗതാഗത സംവിധാനം ശക്തമാക്കണം.

മധുസൂദനൻ, വി.സി. കൊച്ചി സർവകലാശാല
ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിന് ഊന്നൽ നൽകണം. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കണം.

തോമസ് ജോൺ, അഗാപ്പെ മെഡിക്കൽ എക്വിപ്മെൻറ്സ്, ലബോറട്ടറി ഡയഗ്നോസ്റ്റിക് നിർമ്മാതാവ്

കേരളത്തിൽ ലബോറട്ടറി ഡയഗ്നോ സിസ് പാർക്ക്, ഐ വി ഡി പാർക്ക് എന്നിവ ആരംഭിക്കണം. ലബോറട്ടറി ഉപകരണങ്ങളുടെ നിർമ്മാണത്തിൽ കേരളത്തിന് വലിയ സാധ്യതയുണ്ട്.

ദീപക് അശ്വിൻ, ഫിക്കി
വല്ലാർപാടത്ത് കോസ്റ്റൽ എക്ണോമിക് സോൺ രൂപീകരിക്കണം. പാലക്കാട് എഫ് എം സി ജി ക്ലസ്റ്റർ രൂപീകരിക്കണം.

ഡോ. ആശ
കോവിഡ് കാലത്ത് ആരംഭിച്ച വാർഡ്തല സമിതിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കണം. താലൂക്ക് ആശുപത്രികളുടെ ഗ്രിഡ് രൂപീകരിച്ച് ഓരോ ആശുപത്രിയും ഓരോ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയർത്തണം. അർബൻ ഹെൽത്ത് സെൻററുകളുടെ എണ്ണം വർധിപ്പിക്കണം. തീരദേശ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കായി പ്രത്യേക പാക്കേജ് തയാറാക്കണം. കുട്ടമ്പുഴ, വേങ്ങൂർ തുടങ്ങിയ ആദിവാസി മേഖലകളിൽ റിമോട്ട് ഹെൽത്ത് സെൻ്ററുകൾ ആരംഭിക്കണം. താലൂക്ക് ആശുപത്രികളിലെ ട്രോമ, എമർജൻസി സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.

മുഖ്യമന്ത്രിയുമായി സംവദിക്കാനെത്തിയത് പ്രമുഖരുടെ വൻ നിര

നവകേരള നിർമ്മിതിയുടെ തുടർച്ചക്കും ഭാവി പദ്ധതികളുടെ രൂപീകരണത്തിനുമായുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് പൗര പ്രമുഖരുടെ വലിയ നിരയാണ് ടി.ഡി.എം ഹാളിൽ എത്തിയത്. എഴുത്തുകാർ, വ്യവസായികൾ, മത മേലധ്യക്ഷർ, സമുദായ നേതാക്കൾ, ആരോഗ്യ വിദഗ്ധർ, അഭിഭാഷകർ , ചലച്ചിത്ര പ്രവർത്തകർ , അക്കാദമിക് വിദഗ്ധർ, സാംസ്കാരികപ്രവർത്തകർ , രാഷ്ട്രീയ നേതാക്കൾ തുടങ്ങി ജില്ലയുടെ സാമൂഹ്യ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന വലിയൊരു സദസ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സാഹിത്യ നായകരും എഴുത്തുകാരുമായ പ്രൊഫ.എം.കെ.സാനു, എൻ.എസ്.മാധവൻ, കെ.എൽ. മോഹനവർമ്മ, ബാലചന്ദ്രൻ ചുള്ളിക്കാട് സുനിൽ. പി.ഇളയിടം, എസ്. രമേശൻ, ഡോ. മ്യൂസ് മേരി , ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, ആരോഗ്യ വിദഗ്ധരായ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ആശ, ജസ്റ്റിസ്.കെ.നാരായണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഭരണസമിതിയംഗം അഡ്വ. എൻ. മനോജ് കുമാർ, മുതിർന്ന അഭിഭാഷകരായ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, അശോക്. എം. ചെറിയാൻ, അഡ്വ. ആനന്ദ്, കൊച്ചി റിഫൈനറി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ, ടി.സി.സി എം.ഡി. ഹരികുമാർ, ഫിക്കി പ്രതിനിധി ദീപക് അശ്വിനി, അഗാപ്പെ എം.ഡി തോമസ് ജോൺ, വ്യവസായ പ്രമുഖരായ സുനിൽകുമാർ, ജോസ് ഡൊമിനിക്ക്, തങ്കച്ചൻ തോമസ്, നിയാസ്, കൊച്ചി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. കെ.എൻ മധുസൂദനൻ, പി.വി സി ഡോ.പി.ജി.ശങ്കരൻ, യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയസ്, മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് മോർ തയോഫിലോസ്, മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതാ ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ്,ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ , കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർ ഷാ, അൽ ബരാനി, ചലച്ചിത്ര താരങ്ങളായ ബാല, മണികണ്ഠൻ ആചാരി, എം.എൽ.എ മാരായ എം.സ്വരാജ്, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, എസ്. ശർമ്മ, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ട മുറിക്കൽ , ജി.സി.ഡി.എ ചെയർമാൻ വി.സലിം തുടങ്ങി ഇരുന്നൂറോളം പേർ സംവാദത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News