അനിലിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ കടം 86,188 കോടിയിലധികമാണ്. ഇത് വിജയ് മല്യയും നീരവ് മോദിയും ഇന്ത്യൻ ബാങ്കുകൾക്ക് നൽകേണ്ടതിനേക്കാൾ പത്തിരട്ടിയാണ്.
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള മൂന്ന് റിലയൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം), റിലയൻസ് ഇൻഫ്രാടെൽ, റിലയൻസ് ടെലികോം (ആർടിഎൽ) എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ), ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി) ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ വായ്പക്കാർ വഞ്ചനയുടെ പേരിൽ ‘ഫ്രോഡ് ‘ എന്ന് ഫ്ലാഗുചെയ്തു കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
ആർകോമിന്റെ ഔദ്യോദിക വെബ്‌സൈറ്റ് പ്രകാരം 49,193 കോടി രൂപ കുടിശ്ശികയുണ്ട്. ആർകോമിന് പുറമെ റിലയൻസ് ടെലികോമിന് 24,306.27 കോടി രൂപയും റിലയൻസ് ഇൻഫ്രാടെലിന് 12,687.65 കോടി രൂപയും കുടിശ്ശികയുണ്ട്. ഗ്രൂപ്പിന്റെ മൊത്തം കടം 86,188 കോടി രൂപയാണ്. രാജ്യം വിട്ട വിജയ് മല്യയും നീരവ് മോദിയും ഇന്ത്യൻ ബാങ്കുകൾക്ക് നൽകാനുള്ളത് യഥാക്രമം 9,000 കോടി രൂപയും 7,409.07 കോടി രൂപയുമാണ്.
ശതകോടീശ്വരനായ അനിൽ അംബാനി താൻ പാപ്പരാണെന്ന് അവകാശപ്പെട്ടിരിക്കാമെങ്കിലും ബാങ്കുകൾ ഇത് മുഖവിലക്കെടുത്തിട്ടില്ല. ഈ മൂന്ന് റിലയൻസ് കമ്പനികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. തങ്ങളുടെ അക്കൗണ്ടുകളെ ‘ഫ്രോഡ് ‘എന്ന് മുദ്ര കുത്തി പ്രഖ്യാപിക്കുന്നതിനെതിരെ റിലയൻസ് കമ്മ്യൂണിക്കേഷൻസും (ആർകോം) റിലയൻസ് ടെലികോവും അപേക്ഷ നൽകിയിരുന്നു.
ഇതിനെ തുടർന്ന് ദില്ലി ഹൈക്കോടതി യുബിഐയ്ക്കും ഐഒബിക്കും അടുത്ത വാദം കേൾക്കുന്നതിനായി ജനുവരി 13 വരെ നില തുടരാൻ ഉത്തരവിട്ടിരിക്കയാണ്. കേന്ദ്രത്തിന് തുടർനടപടികൾ സ്വീകരിക്കാനും ഇക്കാര്യം അന്വേഷിക്കാനും രണ്ട് കമ്പനികൾക്കെതിരെ പരാതി നടപടികൾ സമർപ്പിക്കാനും കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here