
ഭരണഘടന സംരക്ഷിക്കാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തദ്ദേശ തെരഞ്ഞടുപ്പ് വിജയത്തതിൽ തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ ഇടപെടൽ നിർണായകമായി.
യുവ ജനങ്ങളെ മുൻ നിരയിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവരുടെ സ്ഥാന ലബ്ദിയെന്നും യെച്ചൂരി വ്യക്തമാക്കി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണഘടന സമ്പൂര്‍ണമായി തകര്‍ക്കാന്‍ നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ഐക്യമെന്ന അനിവാര്യത സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവര്‍ത്തിച്ചുന്നയിക്കുന്നത്.
ജനാധിപത്യ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കപ്പെടുകയാണ്. വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുന്നു. ഇവയെല്ലാം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുമെന്ന പരസ്യപ്രഖ്യാപനമാണ്. ഈ സാഹചര്യത്തിലാണ് ഭരണഘടന സംരക്ഷിക്കാന്‍ പ്രതിപക്ഷ ഐക്യം അനിവാര്യമാകുന്നതെന്ന് ദ ഹിന്ദുവില്‍ നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി വ്യക്തമാക്കുന്നു.
പ്രതിപക്ഷ ഐക്യം ഉറപ്പിക്കാന്‍ സിപിഐമ്മിന്‍റെ ഭാഗത്ത് നിന്ന് പരിശ്രമങ്ങള്‍ ഉണ്ടാകുന്നതായും യെച്ചൂരി പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ ഇടപെടല്‍ നിര്‍ണായകമായി.
കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വസകരമായ വിധം പ്രവര്‍ത്തിച്ചു. പ്രളയം , കൊവിഡ്, ലോക്ക് ഡൗണ്‍ കാലങ്ങളില്‍ ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിയെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് വിജയമല്ല. ജനകീയ സമരങ്ങള്‍ നയിക്കാനാകുന്നുണ്ടോ എന്നന്നതാണ് ഇടത് പക്ഷത്തിന്‍റെ പ്രസക്തിയുടെ അളവുകോലെന്നും യെച്ചൂരി പറയുന്നു. നേതൃനിരയില്‍ യുവജനങ്ങളെ എത്തിക്കാന്‍ പാര്‍ട്ടി നടത്തുന്ന ഇടപെടലിന്‍റെ പ്രതിഫലനമായി ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവരുടെ സ്ഥാനലബ്ദിയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ജനസംഖ്യയുടെ ശരാശരി പ്രായം 40 വയസാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്‍റേത് അറുപത് വയസും. ഈ അന്തരം മറികടക്കുമെന്നും യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here