രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന ഡ്രൈറൺ ജനുവരി 2-ന് നടക്കും.
എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്സിൻ ഡ്രൈ റൺ നടക്കുക. കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം ഇതിനുള്ള നിർദ്ദേശങ്ങൾ നൽകി.
ഡ്രൈ റണിന്‍റെ പ്രക്രിയ തീരുമാനിക്കുന്നതിനായി കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം ചേര്‍ന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രൈറൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ് അവ നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനാണ് ഡ്രൈറൺ നടത്തുന്നത്.
അതേസമയം വാക്സിന് അനുമതി സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള വിദഗ്ധ സമിതി യോഗം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടക്കും.
പുതുവർഷത്തിന്റെ തുടക്കത്തിൽ വാക്സിൻ വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ വാക്സിനുകളാണ് ഉപയോഗത്തിനായി വിദഗ്ധസമിതിക്ക് മുന്നിലുള്ളത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയുമായും സഹകരിച്ച് നിർമിച്ച കൊവിഷീൽഡിനാണ് ഇതിൽ അനുമതിക്ക് സാധ്യത .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here