പ്രതിസന്ധികള്‍ പകര്‍ന്നുനല്‍കിയ അനുഭവങ്ങള്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മളെ കരുത്തരാക്കിയിരുന്നു; ശുഭപ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം: മുഖ്യമന്ത്രി

ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നതെന്ന് പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു കടന്നുപോയതെന്നും ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം എന്നു മുഖ്യമന്ത്രി പറഞ്ഞു.

ആഘോഷത്തിൻ്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിൻ്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. ആഘോഷത്തിൻ്റെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണം. മാസ്കുകൾ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. രാത്രി പത്തു മണിക്കുള്ളിൽ ആഘോഷങ്ങളെല്ലാം നിർബന്ധമായും പൂർത്തിയാക്കുകയും വേണം. ഈ ജാഗ്രത കാണിക്കേണ്ടത് രോഗാതുരത ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഇതുവരെ നിങ്ങളോരുത്തരും പ്രദർശിപ്പിച്ച ശ്ലാഘനീയമായ കരുതലും ഉത്തരവാദിത്വബോധവുമാണ് ഈ മഹാമാരിയെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കേരളത്തിനു സഹായകരമായത്. അതിനിയും തുടരണം എന്ന മുന്‍ കരുതലും മുഖ്യമന്ത്രി നല്‍കി.

കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം. കേരളത്തിൻ്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവത്സരാശംസകൾ നേരുന്നു.

മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here