തൊഴിലാളി ആത്മഹത്യ ചെയ്ത ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ലിമിറ്റഡിനെതിരേ തൊഴില്‍ വകുപ്പ് നിയമനടപടി സ്വീകരിക്കും. ലേ ഓഫ് കോമ്പന്‍സേഷന്‍ നല്‍കാത്തതിനും, നിയമവിരുദ്ധ ട്രാന്‍സ്ഫറുകള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും. നടപടിയുടെ ഭാഗമായി കമ്പനിയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ടെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍ അറിയിച്ചു.
ദീര്‍ഘകാല വേതന കരാര്‍ ലംഘനം സംബന്ധിച്ച് വ്യവസായ തര്‍ക്ക നിയമത്തിലെ വകുപ്പ് 29 പ്രകാരമാണ് ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേ ലിമിറ്റഡിനെതിരേ തൊഴിൽ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
കമ്പനി 10-08-2020 ന് അടച്ചുപൂട്ടിയത് സംബന്ധിച്ചുള്ള തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ അഞ്ചു തവണ തുടര്‍ ചര്‍ച്ചകള്‍ ക്രമീകരിച്ചിരുന്നു
തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ബോണസ്,എക്‌സ്‌ഗ്രേഷ്യ,ശമ്പള കുടിശ്ശിക എന്നിവ രണ്ടു ഗഡുക്കളായി നല്‍കാന്‍ തൊഴില്‍വകുപ്പ് നടപടി സ്വീകരിച്ചു.04.11.2020 ന് ലേബര്‍ കമ്മീഷണറുടെ കാര്യലയത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അസംസ്‌കൃത വസ്തുവായ ക്ലേയുടെ അഭാവത്തില്‍ കമ്പനി അടച്ചുപൂട്ടിയതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ‘ലേ ഓഫ് കോമ്പന്‍സേഷന്‍’ നല്‍കണമെന്ന് യോഗം തീരുമാനിച്ച് നിര്‍ദേശം നല്‍കിയിരുന്നു.
ഇതോടൊപ്പം 01.02.2020 ന് ഒപ്പിട്ട സേവന വേതന കരാര്‍ കാലാവധി കഴിയുന്നതിനുമുമ്പ് നടപ്പിലാക്കണമെന്നും ഇതിനുള്ള തീയതി ഡിസംബര്‍ മാസത്തെ റിവ്യൂ മീറ്റിംഗില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
2020 ഡിസംബര്‍ 23 ന് നടന്ന റിവ്യൂ മീറ്റിംഗില്‍ മാനേജ്‌മെന്റിന്റെ പിടിവാശിമൂലം സേവന വേതന കരാര്‍, ലേ ഓഫ് കോമ്പന്‍സേഷന്‍, നിയമവിരുദ്ധ ട്രാന്‍സ്ഫര്‍ എന്നീ കാര്യങ്ങളില്‍ സമവായമുണ്ടായില്ല. മാനേജ്‌മെന്റിന്റെ നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മാനേജ്‌മെന്റിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരേ തൊഴില്‍ വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡീഷ്ണല്‍ ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here