സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് വൈകുമെന്ന് ഉടമകള്‍; സിനിമ സംഘടനകളുടെ സംയുക്ത യോഗം നാളെ

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് വൈകുമെന്ന് ഉടമകള്‍. സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും പുതിയ സിനിമകള്‍ ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. നിർമാതാക്കളും വിതരണക്കാരുമായുളള സാമ്പത്തിക തർക്കം പരിഹരിക്കുന്നതടക്കം ചർച്ച ചെയ്യാൻ നാളെ ഫിലിം ചേംബറിൽ സിനിമ സംഘടനകളുടെ സംയുക്ത യോഗം ചേരും.

തിയറ്റർ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചെങ്കിലും പ്രദർശനം എന്ന് തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കാന്‍ ക‍ഴിയാത്ത സാഹചര്യത്തിലാണ് ഫിയോക് ഉൾപ്പെടെയുള്ള തിയറ്റർ സംഘടനകൾ.

ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമെ തിയറ്ററുകൾ പ്രദർശന സജ്ജമാകൂവെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഉടമകള്‍ അറിയിച്ചത്. സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. വിതരണക്കാരും നിർമാതാക്കളുമായുള്ള സാമ്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാണെന്നും തിയറ്ററുടമകൾ പറഞ്ഞു.

നിർമാതാക്കൾക്കും വിതരണക്കാർക്കും നൽകാനുള്ള വിഹിതം അഞ്ചേമുക്കാൽ കോടി രൂപ മാത്രമാണെന്നും തിയറ്റർ ഉടമകൾ പറഞ്ഞു. നിർമാതാക്കളും വിതരണക്കാരും പറയുന്ന പതിനഞ്ച് കോടി രൂപയുടെ കണക്കിനെക്കുറിച്ചറിയില്ല.

പതിമൂന്നിന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം മാസ്റ്റർ ആദ്യമായി തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും സിനിമ കിട്ടിയാൽ പ്രദർശിപ്പിക്കുമെന്ന് മാത്രമായിരുന്നു ഫിയോക്കിന്റെയും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെയും പ്രതികരണം. നിലവില്‍ മലയാള സിനിമകളൊന്നും പ്രദര്‍ശനത്തിന് ലഭിച്ചിട്ടുമില്ലെന്ന് ഉടമകള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News