പ്രവാസികൾക്ക് ഇ ബാലറ്റിലൂടെ വോട്ടിങ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ. വോട്ടവകാശം അനുവദിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചു. ഇക്കാര്യത്തിൽ പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ചർച്ച നടത്തും.
പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് സാധ്യമാകണമെങ്കിൽ കേന്ദ്ര സർക്കാർ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ട് വരണം. ഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്നതിനാലാണ് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്.
പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്ന് കഴിഞ്ഞ നവംബറിൽ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
വിദേശ കാര്യ മന്ത്രലയത്തിന്റെ അനുമതി ലഭിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുമായും പ്രവാസി സംഘടനകളുമായും വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കമ്മിഷൻ ചർച്ച നടത്തും.
കമ്മിഷൻ വിശദീകരിക്കുന്നത് അനുസരിച്ച് വിദേശത്തുള്ള ഇന്ത്യൻ പൗരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കണം.
റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പർ പ്രിന്റ്
ചെയ്തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപത്രം കൂടി ചേർത്ത് തിരിച്ചയക്കണം.
എന്നാൽ ബാലറ്റ് പേപ്പർ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്നതില്‍ കമ്മീഷന്‍റെ ഭാഗത്തുനിന്നും വ്യക്തത വരേണ്ടതുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here