സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ട ഡ്രൈ റൺ പൂർത്തിയായി. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. ഇതുവരെ 3.51 ലക്ഷം പേരാണ് വാക്സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്.
വാക്സിനേഷനായി സംസ്ഥാനം പൂർണ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമ്പോൾ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്.
ആദ്യം രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ എത്തി പേര് വിവരം രേഖപ്പെടുത്തും. തുടർന്ന് വാക്സിനേഷൻ എടുക്കുന്നു. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടോ എന്നറിയാൻ നിരീക്ഷണവും. അസ്വസ്ഥതയുണ്ടായാൽ അടിയന്തര ചികിത്സയും അവിടെ തന്നെ നൽകും.
14 ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ഒാരോ ജില്ലയിലെയും മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈ റണ്‍.
രാവിലെ 9 മുതല്‍ 11 മണി വരെയായി ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഡ്രൈ റണ്ണിന്‍റെ ഭാഗമായി. എപ്പോള്‍ വാക്‌സിന്‍ എത്തിയാലും കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്- അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here