മടിയിൽ കിടന്ന് മരിച്ച അപരിചിതനെ പറ്റി ഒരു അനുഭവ കുറിപ്പ് . ധന്യ ആബിദിന് പങ്ക് വെയ്ക്കാൻ ഉള്ളത് മനുഷ്യത്വത്തിന്റെ കഥയാണ്.
ആരെന്നോ എന്തെന്നോ അറിയാത്ത ഒരു വൃദ്ധൻ , മക്കളാൽ ഉപേക്ഷിക്കപ്പെട്ട് വാടക വീട്ടിൽ കഴിയുന്ന അയാൾക്ക് അന്ത്യനിമിഷങ്ങളിൽ കൂട്ടായി ഇരിക്കാൻ കഴിയുക . അത്തരം ഒരാകസ്മികതയെ പറ്റിയാണ് CITU കേന്ദ്ര കമ്മറ്റി അംഗവും , ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആൻറ് കൗൺസിലേഴ്സിലേഴ്സിൻ്റെ സംസ്ഥാന സെക്രട്ടറിയുമായ ധന്യ ആബിദിന് പങ്ക് വെയ്ക്കാൻ ഉള്ളത്.
മക്കൾ ഉപേക്ഷിച്ച അച്ഛന് ആ നിമിഷം മകളായി മാറാൻ കഴിഞ്ഞതിലുള്ള സംതൃപ്തി നെഞ്ചിൽ ചേർത്തുപിടിക്കുന്ന ധന്യ ആബിദ് . കോവിഡ് രോഗിയാണ് മരിച്ചതെന്ന കാര്യമറിയുന്നത് പീന്നീട്. ഡിസംബർ 29-ന് രാവിലെയാണ് മാറഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് മെമ്പർ നിഷയുടെ വിളി ധന്യ ആബിദിനെ തേടി എത്തിയത്. വാർഡിൽ പ്രായമേറിയയാൾ ഒറ്റയ്ക്ക് വാടകവീട്ടിൽ താമസിക്കുന്നുണ്ട്. അയാളെ തവനൂരിലെ വൃദ്ധസദനത്തിലേക്കു മാറ്റണം.
ബന്ധുക്കളാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയാരുമില്ലെന്ന് തീരെ ദുർബലമായ ശബ്ദത്തിൽ അയാൾ പറഞ്ഞു. എഴുന്നേറ്റിരിക്കാൻപോലും കഴിയാതിരുന്ന അയാളെ ഡ്രൈവർ പ്രദീപൻ കോരിയെടുത്ത് ഓട്ടോയിൽ ചാരിക്കിടത്തി. താങ്ങിപ്പിടിക്കാൻ രണ്ടുവശത്തുമായി ധന്യയും സിന്ധുവും കൂടെ നിഷയും. അഞ്ചുകിലോമീറ്ററുണ്ട് അടുത്ത കമ്യൂണിറ്റി സെന്ററിലേക്ക്. സീറ്റിൽ പിന്നോട്ട് ചാരിക്കിടന്ന അയാൾക്ക് അസ്വസ്ഥത കൂടിവരുന്നു. നെഞ്ചും കൈയും മെല്ലെ തടവിക്കൊടുത്തു. കണ്ണുകൾ പിന്നോട്ടുചായുന്നു. പിന്നെ മെല്ലെ കണ്ണുകളടഞ്ഞു.
ഈ അനുഭവം ധന്യ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ഇങ്ങനെ
കോവിഡ് കാലം എല്ലാവര്‍ക്കും പുത്തന്‍ അനുഭവങ്ങളാണ് നല്‍കിയത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവം ഈ കാലം എനിക്കും നല്‍കി. അതെ കുറിച്ച് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആ അനുഭവം എത്രമാത്രം ആഴത്തില്‍ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കറില്ല. എത്രയെഴുതിയാലും ആ അനുഭവത്തിന്റെ ചൂടിന് തുല്യമാവില്ലെന്ന് ചുരുക്കം.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് സംഭവം. എന്റെ പഞ്ചായത്തായ മാറഞ്ചേരിയിലെ നാലാം വാര്‍ഡ് മെമ്പര്‍ നിഷ ചേച്ചിയുടെ ഫോണ്‍ വന്നത് രാവിലെ 11.20ഓടുകൂടിയാണ്. നാലാം വാര്‍ഡില്‍ അറുപത് വയസ് പ്രായമുള്ള ഒരാള്‍ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. അദ്ദേഹത്തെ തവനൂരിലുള്ള വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നാണ് നിഷ ചേച്ചി ആവശ്യപ്പെട്ടത്. ബന്ധുക്കളോ മക്കളോ ഒപ്പമില്ലാതെ ഒറ്റയ്ക്കാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തെ മാറ്റാനുള്ള സഹായമഭ്യര്‍ഥിക്കാനാണ് നിഷ ചേച്ചിയുടെ വിളി. ഇത്തരം കാര്യങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിനാണ് ഉത്തരവാദിത്തം. ഞാന്‍ സാമൂഹ്യനീതി വകുപ്പില്‍ നിന്നും വനിതാ-ശിശുക്ഷേമ വകുപ്പിന്റെ ഭാഗമായിട്ട് കുറച്ചുനാളേ ആയിട്ടുള്ളൂ. പക്ഷെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി 11.450ഓടെ വാടകവീടിന്റെ മുന്നിലെത്തി നിഷ ചേച്ചിയെ കാത്തുനിന്നു.
അല്‍പസമയത്തിനുള്ളില്‍ ചേച്ചിയെത്തി.വീട്ടിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ച പ്രായമേറിയ ഒരുമനുഷ്യന്‍ നിലത്ത് കിടക്കുന്നതാണ്. അദ്ദേഹം തീര്‍ത്തും അവശനായിരുന്നു. ശാരീരികസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹത്തെ ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ചിരുത്തി. വയ്യ, ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് പറഞ്ഞ് വീണ്ടും കിടക്കാന്‍ ശ്രമിക്കുകയായിരുന്നു ആ വൃദ്ധന്‍. ഇതേ തുടര്‍ന്ന് നിഷ ചേച്ചി ആശാവര്‍ക്കറായ സിന്ധു ചേച്ചിയെ വിളിച്ചു. ഞാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് സാറിനെ വിളിച്ചു വിവരം ധരിപ്പിച്ചു. കോവിഡ് ഡ്യൂട്ടിയിലായതിനാല്‍ നേരിട്ടെത്താന്‍ കഴിയാത്തതിന്റെ പ്രയാസം അദ്ദേഹം പങ്കുവച്ചു. പരിരക്ഷാ പ്രൊജക്ടിലെ വളണ്ടിയറെ വിളിക്കാനായിരുന്നു നിര്‍ദേശം. നിര്‍ഭാഗ്യത്തിന് ആസമയത്ത് വളണ്ടിയറെ ഫോണില്‍ ലഭിക്കുന്നില്ലായിരുന്നു. വീണ്ടും പ്രദീപ് സാറിനെ ബന്ധപ്പെട്ടപ്പോള്‍ കിടത്തി ചികില്‍സ നല്‍കാന്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിക്കേണ്ടി വരുമെന്ന് പറഞ്ഞു.
താലൂക്കാശുപത്രിയില്‍ ബൈ സ്റ്റാന്‍ഡറായി ഒരാള്‍ വേണം എന്നതാണ് വെല്ലുവിളി. അപ്പോള്‍ തോന്നിയ ബുദ്ധിക്ക് രോഗിയെ മാറഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാമെന്നും അവിടെ നിന്ന് റഫറന്‍സ് എഴുതി വാങ്ങി താലൂക്കാശുപത്രിയില്‍ വളണ്ടിയറെയും, ആശുപത്രി സ്റ്റാഫിനെയും ഏല്‍പ്പിക്കാമെന്ന് തീരുമാനിച്ചു. നിഷ ചേച്ചി വിളിച്ചപാടെ ടൂവീലറുമെടുത്ത് ഓടിയെത്തിയതാണ്. പഴ്‌സ് പോലും എടുത്തിട്ടില്ല. ഒരു രൂപപോലും കൈവശമില്ല. ഫോണ്‍ മാത്രമാണ് എടുത്തത്. പരിചയമുള്ള ഓട്ടോക്കാരനെ വിളിച്ചു. അദ്ദേഹം സ്ഥലത്തില്ല, പകരം മറ്റൊരു ഓട്ടോ അയക്കാമെന്നും പറഞ്ഞു. ഈ സമയത്ത് ആശ വര്‍ക്കറായ സിന്ധു ചേച്ചിയും എത്തി.
കിടന്നിരുന്ന അദ്ദേഹത്തെ വീണ്ടും എഴുന്നേല്‍പ്പിച്ചു. ഷര്‍ട്ട് ധരിപ്പിച്ചു. കയ്യില്‍ വാച്ച് കെട്ടണമെന്നായി ആ മനുഷ്യന്‍… കെട്ടിക്കൊടുത്തു. ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അടുത്തുള്ള മുഷിഞ്ഞ സഞ്ചി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഴുന്നേല്‍പ്പിക്കുമ്പോഴെല്ലാം കുഴഞ്ഞു പോവുകയായിരുന്നു. ഇതിനിടയില്‍ മക്കളെയും ബന്ധുക്കളെയും കുറിച്ച് ചോദിച്ചു. അങ്ങിനെയാരുമില്ലെന്ന് പതറിയ ശബ്ദത്തില്‍ മറുപടി. ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വേച്ചുവേച്ചുപോലും നടക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇതുകണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രദീപ് അദ്ദേഹത്തെ കോരിയെടുത്ത് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ഇരുത്തി. ഓട്ടോയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ആ മുഷിഞ്ഞ സഞ്ചി ചേര്‍ത്തുപിടിച്ചു..ചെരുപ്പിട്ടില്ലല്ലോ എന്ന് സങ്കടപ്പെട്ടു. സിന്ധു ചേച്ചി എന്തൊക്കയോ പറഞ്ഞ് അവരെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.
രണ്ടു കിലോമീറ്റര്‍ കൂടിയുണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക്.അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക് വേഗം കൂടുംപോലെ തോന്നി. ശ്വാസോച്ഛ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന പോലെ. അദ്ദേഹം ഓട്ടോറിക്ഷയുടെ പിറകിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകള്‍ മറയുന്ന പോലെ. കൈകളും നെഞ്ചും തടവിക്കൊടുത്തു.പ്രദീപിനോട് ഓട്ടോ വേഗം വിടാന്‍ ആവശ്യപ്പെട്ടു. ഒരു ഞെരക്കം കണ്ടു. പിന്നെ ചലനമറ്റ പോലെ. സിന്ധു ചേച്ചി പറഞ്ഞു. മിടിപ്പില്ല, പോയെന്നു തോന്നുന്നു’ . ഞങ്ങളുടെ കണ്ണിലും ഇരുട്ടുതുളച്ചുകയറുകയായിരുന്നു…. നെഞ്ചിടിപ്പിന് വേഗം കൂടുകയായിരുന്നു. മുന്നില്‍ ഒരു മനുഷ്യന്റെ മരണം ഈ വിധം കാണേണ്ടി വരുമെന്ന് കരുതിയതല്ല. ഓട്ടോ വേഗത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തി. ഡോക്ടര്‍ ഇറങ്ങി വന്ന് പരിശോധിച്ചു. മരണം സ്ഥിരീകരിച്ചുകഴിഞ്ഞു. മൃതദേഹം ആശുപത്രിയുടെ വരാന്തയിലേക്ക് മാറ്റി.
ആ വയോ വൃദ്ധന്‍ ആരെന്നോ എന്തെന്നോ അറിയില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഒപ്പമുള്ളവര്‍ക്കും അറിയില്ല. എന്തെങ്കിലും വിവരം ലഭിക്കാനിടയുണ്ടെന്ന് കരുതിയാണ് അദ്ദേഹം കൂട്ടിപ്പിടിച്ചിരുന്ന സഞ്ചിയില്‍ പരതിയത്. ചുരുണ്ടുകൂടിയിരുന്ന നോട്ടുകളില്‍ ആയിരത്തിലേറെ രൂപ. പിന്നെ കുറേ കുറിപ്പുകളുള്ള പേപ്പറുകള്‍. അതില്‍ കുറേ ഫോണ്‍ നമ്പറുകള്‍. ഒരു നമ്പറില്‍ വിളിച്ചപ്പോള്‍ അദ്ദേഹം തന്റെ അച്ഛനെന്ന് മറുപടി. മരണവിവരം അറിയിച്ചപ്പോള്‍ തന്റെ അച്ഛന്‍ മൂന്ന് കൊല്ലം മുമ്പ് മരിച്ചതാണെന്നായി. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് കഴിഞ്ഞിരുന്നയാളാണ് മരിച്ചിരിക്കുന്നത് എന്ന് മനസിലാക്കാനായി. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ മകളാണെന്നും വരാന്‍ താല്‍പര്യമില്ലെന്നും ആദ്യം പറഞ്ഞു. പിന്നീട് വരാമെന്ന് സമ്മതിച്ചു. പക്ഷെ മൃതദേഹം കൊണ്ടുപോകില്ല, മറവ് ചെയ്യാന്‍ സഹായിക്കണമെന്നൊക്കെയായി.
പൊന്നാനിയിലെ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റേണ്ടതുണ്ട്. കോവിഡ് സാഹചര്യത്തില്‍ ആര്‍ക്കും എടുക്കാന്‍ ധൈര്യമില്ല. ഒടുവില്‍ ഡിവൈഎഫ്‌ഐക്കാരായ അഭിജിത്തിനെയും ലെനിനെയും വിളിച്ചു. അവര്‍ വേഗമെത്തി. ആംബുലന്‍സില്‍ നിന്നും മൃതദേഹം മോര്‍ച്ചറിയിലേക്ക്. കോവിഡ് പരിശോധനയടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി.
തിരികെ വീട്ടിലേക്കുള്ള വഴിയില്‍ ഒരു ശൂന്യത വേട്ടയാടിയിരുന്നു. മുന്നില്‍ ഒരാളെ കവര്‍ന്ന് മരണം കടന്നുപോയതിന്റെ നടുക്കം വിട്ടുമാറുന്നില്ല. ഒരു ബന്ധവുമില്ലാത്ത ഒരാള്‍. അദ്ദേഹത്തിന്റെ അന്ത്യത്തില്‍ ഒരു തലോടല്‍ നല്‍കിയെങ്കിലും ആശ്വാസമെത്തിക്കാന്‍ കഴിഞ്ഞുവല്ലോ എന്ന് സ്വയം കരുതി ആ ശൂന്യതയെ മറി കടക്കാനായിരുന്നു ശ്രമം…
പിന്നീട് ആരോഗ്യപ്രവര്‍ത്തകരുടെ വിളി വന്നു. മരിച്ചയാള്‍ക്ക് കോവിഡ് പോസിറ്റീവാണ്. ഇതെഴുതുന്ന നേരം ഞാന്‍ ക്വാറന്റീനില്‍ കഴിയുകയാണ്. സഹപ്രവര്‍ത്തകരുടെ പരിശോധനാഫലം നെഗറ്റീവായതിന്റെ ആശ്വാസമുണ്ട്. മരിച്ചയാളുടെ പേര് രാമചന്ദ്രന്‍. വയസ് 75. സ്ഥലം – അജ്ഞാതം. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ബ്രോട്ട് ഡെത്ത് എന്ന് എഴുതിയ കുറിപ്പ് എന്റെ ശ്വാസം മുട്ടിക്കുന്നുണ്ട്. നീറ്റലുണ്ടാക്കുന്നുണ്ട്……
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here