നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. ഈ മാസം 22 ന് സഭാ സമ്മേളനം അവസാനിക്കും. സ്പീക്കർക്കെതിരായ നോട്ടീസ് 21 ന് സഭ പരിഗണിക്കും.
സി.എഫ് തോമസിനും പ്രണബ് കുമാർ മുഖർജിക്കും ചരമോപചാരം അർപ്പിച്ച് സഭ ഇന്നത്തെക്ക് പിരിഞ്ഞു. 14ാം കേരള നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിർദേശം ഇന്ന് ചേർന്ന കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചു.
ഈ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചതോടെയാണ് 28 വരെ നിശ്ചയിച്ചിരുന്ന സഭ സമ്മേളനം വെട്ടിച്ചുരുക്കി 22 വരെയാക്കിയത് . കൊവിഡ് പശ്ചാത്തലത്തിലാണ് സഭാസമ്മേളനം വെട്ടിച്ചുരുക്കിയത്.
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷത്തിൻ്റെ നോട്ടീസ് 21ന് ഉച്ചക്ക് ശേഷമാകും സഭ പരിഗണിക്കുക. രണ്ട് മണിക്കൂറാണ് പ്രമേയം സഭ ചർച്ച ചെയ്യുക. അതിന് ശേഷം പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും.
വോട്ടിനിട്ടാൽ പരാജയപ്പെടുമെങ്കിലും പ്രതിപക്ഷത്തിന്റെ അവകാശം കവരില്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം സഭ പരിഗണിക്കുന്നത്. അന്തരിച്ച ചങ്ങനാശേരി എം എൽ എ സി.എഫ് തോമസ്, മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് സഭ ഇന്നത്തെക്ക് പിരിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here